കാൽനൂറ്റാണ്ടിനു ശേഷം യു.വി.മഞ്ജുവും ജയശ്രീയും ഒരിക്കൽ കൂടി കണ്ടു. അപ്പോഴേക്കും പഴയ കലോത്സവ വേദികളിൽ നിന്നു രണ്ടു പേരും ഒരുപാടു വളർന്നു. യു.വി.മഞ്ജു ചലച്ചിത്രതാരം മഞ്ജുവാരിയരായപ്പോൾ ജയശ്രീയെന്ന ഹൈസ്കൂൾ വിദ്യാർഥി സംഗീതജ്ഞ ജയശ്രീ രാജീവ് ആയി. എങ്കിലും യുവജനോത്സവം ബാക്കി വച്ച ചെറുപ്പം രണ്ടുപേരുടെയും കണ്ണുകളിലുണ്ടായിരുന്നു. 1991 ഡിസംബറിൽ നടത്തിയ കണ്ണൂർ ജില്ലാ കലോത്സവത്തിൽ യു.വി. മഞ്ജുവിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി കലാതിലകമായ കലാകാരിയാണു ജയശ്രീ.
അന്നേ ആരാധകരുണ്ടായിരുന്ന മഞ്ജുവിന്റെ രണ്ടാം സ്ഥാനം ജയശ്രീയുടെ ഒന്നാം സ്ഥാനത്തെക്കാൾ ചർച്ചയാവുകയും ചെയ്തിരുന്നു. കണ്ണൂരിലെ നൃത്ത പരിപാടിക്കെത്തിയപ്പോഴാണു കണ്ണൂരിന്റെ പഴയ കലോത്സവതാരങ്ങൾ അപ്രതീക്ഷിതമായി മുഖാമുഖം കണ്ടത്. ഒരിക്കൽ തന്റെ കണ്ണീരിനു കാരണമായ ആളെ 25 വർഷത്തിനു ശേഷം മറ്റൊരു കലോത്സവത്തിന്റെ പടിവാതിലിൽ കണ്ടപ്പോൾ മഞ്ജുവിന് അദ്ഭുതം. ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ പഠനം നടത്തി സംഗീതജ്ഞയാണെന്നു പറഞ്ഞപ്പോൾ പണ്ടേ പാട്ടുപാടാനാണു ജയശ്രീക്കു മിടുക്കു കൂടുതലെന്നു മഞ്ജുവിന്റെ ഓർമപ്പെടുത്തൽ.
സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂരിലാണെന്ന വിശേഷം പങ്കുവയ്ക്കുമ്പോൾ ഇരുവരുടെയും കണ്ണിൽ പഴയ കാലം ഒരിക്കൽ കൂടി തിരയിളക്കി. 1992ൽ സംസ്ഥാനത്തു കലാതിലകമായ മഞ്ജു പക്ഷേ ജില്ലയിൽ കലാതിലകമായിരുന്നില്ല. 11 പോയിന്റ് കൂടുതൽ നേടി ജയശ്രീയാണു കലാതിലകമായത്. മഞ്ജു നൃത്ത ഇനങ്ങളിൽ മാത്രം തിളങ്ങിയപ്പോൾ ഒരേ സമയം സംഗീത–നൃത്ത ഇനങ്ങളിലൂടെ ജയശ്രീക്കു കൂടുതൽ പോയിന്റ് ലഭിച്ചു. ഒപ്പം കലാതിലകപ്പട്ടവും. എന്നാൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയം മഞ്ജുവിനൊപ്പം നിന്നു. തുടർന്നു 1995ലും മഞ്ജു സംസ്ഥാന കലാതിലകമായി.
സംസ്ഥാന കലാതിലകപ്പട്ടം വഴി സിനിമയിലേക്കു യാത്രയായ മഞ്ജു പിന്നീടു ജയശ്രീയെ കണ്ടതുമില്ല. മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും ഇടപെടൽ വാശി കൂട്ടിയിരുന്നെങ്കിലും അന്നും ഇന്നും ഇരുവർക്കും തമ്മിൽ വിദ്വേഷമില്ല. ചെറിയ കുട്ടികളായതിനാൽ ചെറിയ വികാരങ്ങളായിരുന്നു ഏറെയുമെന്ന് രണ്ടു പേരും ചിരിയോടെ ഓർക്കുന്നു. കാസർകോട് സിപിസിആർഎയിൽ സബ്ജക്ട് മാറ്റർ അനലിസ്റ്റായി ജോലി ചെയ്യുന്ന ജയശ്രീ രാജീവ് ഇന്നു കർണാട്ടിക് സംഗീതത്തിൽ കേരളത്തിൽ അറിയപ്പെടുന്ന കലാകാരിയാണ്. ഭർത്താവ് എം.എ.രാജീവ് കുമാറിന്റെ പിന്തുണയോടെ രാജ്യത്തിനകത്തും പുറത്തുമുള്ള സംഗീത വേദികളിൽ സ്ഥിരസാന്നിധ്യമാണ് ജയശ്രീ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.