രാവിലെ ഏഴര. എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ വേദിയിൽ ചെസ്റ്റ് നമ്പർ 169; അവസാനത്തെ, അതായത് 48ാമത്തെ മൽസരാർഥി. ചന്ദ്രനും നക്ഷത്രങ്ങളും വിടവാങ്ങി, സൂര്യനും പകൽവെളിച്ചവും ഏറ്റെടുക്കുന്നതുവരെ മൽസരം നീണ്ടപ്പോൾ വലഞ്ഞതു പാവം കുട്ടികൾ. ചൊവ്വ ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുമെന്നറിയിച്ചിരുന്ന മൽസരം തുടങ്ങിയതു രാത്രി ഒൻപതേ മുക്കാലിന്. വൃന്ദവാദ്യ മൽസരം നീണ്ടുപോയതായിരുന്നു കാരണം.
രാവെളുക്കുവോളം തെയ്യം കാണുന്ന കണ്ണൂരുകാർക്ക് ഇതിലെന്തു പുത്തരി. അതുകൊണ്ടുതന്നെ മൽസരങ്ങൾ പുലർച്ചെ ഏഴരവരെ നീണ്ടിട്ടും കാണികളേറെ. പക്ഷേ പക്ഷേ, മൽസരിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും വിധികർത്താക്കളുടെയും സംഘാടകരുടെയും അവസ്ഥയോ; പരമദയനീയം.
പല കുട്ടികളും വേദിയിലെത്തിയത് പാതിയടഞ്ഞ കണ്ണുകളോടെ. ആദ്യദിവസം തുടങ്ങിയ ചവിട്ടുനാടകം രണ്ടാംദിനം പുലർച്ചെ ആറിനാണു തീർന്നത്. വിധിനിർണയ പരാതികളെത്തുടർന്നു മൽസരം തുടങ്ങാൻ വൈകിയതും അപ്പീലുകൾ എത്തിയതുമാണു കാരണങ്ങൾ.
രണ്ടാംദിനം ഹയർസെക്കൻഡറി പെൺകുട്ടികളുടെ ഭരതനാട്യം അതിലേറെ വൈകി, ചൊവ്വ ഉച്ചയ്ക്ക് രണ്ടിനു തുടങ്ങേണ്ട മൽസരം അതേവേദിയിലെ വൃന്ദവാദ്യമൽസരം നീണ്ടതിനെത്തുടർന്ന് ഏഴുമണിക്കൂർ വൈകി. അപ്പീലുകളുടെ എണ്ണത്തിലും ഭരതനാട്യം പുതിയ റെക്കോർഡ് ഇട്ടു; 37 പേർ. രാത്രി പത്തിനു പത്തുപേരുടെ പ്രകടനം പോലും തീർന്നിരുന്നില്ല. അവസാന ഊഴം ലഭിച്ചവർ കാത്തിരുന്നുമടുത്തു. ചിലർ കസേരകളിലിരുന്ന് ഉറങ്ങിപ്പോയി. ഹൈസ്കൂൾ വിഭാഗം തിരുവാതിരക്കളിയുടെ കാര്യവുമിതുതന്നെ. മൽസരം തീർന്നപ്പോൾ പുലർച്ചെ മൂന്നര. ഹയർസെക്കൻഡറി കഥാപ്രസംഗം പുലർച്ചെ നാലരവരെ നീണ്ടു.
പുലരുവോളം നീണ്ട് മത്സരങ്ങൾ, നീളെ ദുരിതത്തിൽ കുട്ടികളും രക്ഷിതാക്കളും പിന്നെ വിധികർത്താക്കളും
ഓടിയെത്തി എ ഗ്രേഡിലേക്ക്
തൃശൂർ മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ്എസിലെ നന്ദന ദേവദാസ് ഭരതനാട്യ മൽസരത്തിൽ അവസാന ഊഴക്കാരിയായിരുന്നു. എ ഗ്രേഡുണ്ട്. ഇന്നലെ ഉച്ചയ്ക്കു വിളിച്ചപ്പോൾ അമ്മ പറഞ്ഞു, ‘മോൾ ബോധം കെട്ട് ഉറങ്ങുകയാണ്.’ മണിക്കൂറുകൾ കാത്തിരിപ്പ് നീണ്ടതിന്റെ മാത്രമല്ല, തൃശൂരിൽ നിന്നു പതിനൊന്നാം മണിക്കൂറിലെ ഓട്ടത്തിന്റെ കഥകൂടിയുണ്ട് അവർക്കു പറയാൻ. ജില്ലാ കലോൽസവത്തിൽ മൂന്നാംസ്ഥാനമേ കിട്ടിയൂള്ളൂ.
അപ്പീൽ കിട്ടാത്തതു കൊണ്ടു ‘ലോകായുക്ത’യെ സമീപിച്ചു, അവതരണാനുമതി കിട്ടിയതു ചൊവ്വ ഉച്ചയ്ക്കു 11ന്, ഉത്തരവ് കയ്യിൽ കിട്ടുന്നത് ഉച്ചയ്ക്കു രണ്ടിന്. കണ്ണൂരിൽ മൽസരം ആരംഭിക്കുന്ന അതേ സമയം. രാത്രി എട്ടരയോടെ എത്തി. അവതരണത്തിന് അവസരം കിട്ടിയതു രാവിലെ ഏഴരയ്ക്ക്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.