വയനാട് വന്യജീവി സങ്കേതം വരൾച്ചയിലേക്ക് നീങ്ങുന്നതിനിടയിൽ തമിഴ്നാട്, കർണാടക കാടുകളിൽനിന്ന് കാട്ടാനകൾ അഭയം തേടി വയനാടൻ കാടുകളിലേക്ക് എത്തി തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് നേരത്തെതന്നെ ആനകളെത്തിയത് വരാൻ പോകുന്ന കൊടുംവരൾച്ചയുടെ സൂചനയായിട്ടാണ് വനപാലകർ വിലയിരുത്തുന്നത്.
വയനാട് മുത്തങ്ങയിൽ കാട്ടിലൂടെ കടന്നുപോകുന്ന തോട്ടിൽ വനപാലകർ നിർമിച്ച കുഴിയാണിത്. കുടിവെള്ളത്തിനായി കുഴിച്ച കുഴിയിൽ ഒരുതുള്ളി വെള്ളമില്ല.മുതുമല, നാഗർഹോള, ബന്ദിപ്പൂർ അങ്ങനെ വയനാടിനോട് ചേർന്ന് കിടക്കുന്ന കാടുകളിലെ അരുവികളെല്ലാം വറ്റിയിരിക്കുന്നു. കുറച്ചെങ്കിലും വെള്ളം അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിലെ കുളങ്ങളിലാണ്. കരയിലെ ഏറ്റവും വലിയ ജീവിയായ ആന വെള്ളവും തീറ്റയും തേടി അലച്ചിൽ ആരംഭിച്ചിരിക്കുന്നു.
ഒരുദിവസം മുന്നൂറ് ലിറ്റർ വെള്ളമാണ് ഒരാനയ്ക്ക് ആവശ്യമായി വരുന്നത്. അതിനനുസരിച്ച് തീറ്റയും വേണം. ഇത് രണ്ടും കുറയുന്നത് ഉദരരോഗത്തിന് കാരണമാകും. വനത്തിനുള്ളിൽ അവശേഷിക്കുന്നത് കൊങ്ങിണിക്കാടുകളും കമ്മ്യൂണിസ്റ്റ് പച്ചയും മാത്രം. തീറ്റതേടി വനാതിർത്തികളിലെത്തുന്ന മാൻകൂട്ടങ്ങൾ. പച്ചപ്പില്ലാത്ത പുല്ല്. ഇലകൾ പൊഴിഞ്ഞ് ശിഖരങ്ങൾ മാത്രമായി നിൽക്കുന്ന മരങ്ങൾ ഇതൊക്കെയാണ് വയനാടൻ കാട്ടിലെ കാഴ്ചകൾ. വേനൽമഴയെന്ന പ്രതീക്ഷ ഇനിയും ബാക്കിയുണ്ട്.