അനധികൃത നിലംനികത്തലിനെത്തുടർന്ന് കുടിവെള്ളം മുട്ടി പെരിയാർ നദിയുടെ തീരത്തുള്ള കണ്ടന്തറ ഗ്രാമം. 40 ഏക്കറോളം വരുന്ന തണ്ണീർത്തടങ്ങൾ സ്വകാര്യവ്യക്തി നികത്തിയതോടെയാണ് കുടിവെള്ളത്തിനായി രണ്ടായിരത്തോളം കുടുംബങ്ങള്‍ നെട്ടോട്ടം തുടങ്ങിയത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പെരിയാറിന്റെ തീരത്തുള്ള വാഴക്കുളം പഞ്ചായത്തിലാണ് അനധികൃത നിലംനികത്തൽ ഒരു ജനതയുടെ കുടിവെള്ളം മുട്ടിച്ചത്. 40 ഏക്കറോളം വിസ്തൃതിയിൽ വെള്ളംനിറഞ്ഞു കിടന്നിരുന്ന പൊന്നിടാംചിറ സ്വകാര്യവ്യക്തി ഘട്ടം ഘട്ടമായി നികത്തി കരഭൂമിയാക്കിയതോടെയാണ് ഗ്രാമവാസികളുടെ ദുരിതം തുടങ്ങിയത്. നികത്താൻ ഉപയോഗിച്ചത് വിവിധ കമ്പനികൾ പുറന്തള്ളുന്ന രാസമാലിന്യങ്ങളും ചാരവും. നിലംനികത്തപ്പെട്ടതോടെ ഭൂരിപക്ഷം കിണറുകളും വറ്റി. വെള്ളമുള്ളവയാകട്ടെ മാലിന്യം കലർന്ന് ഉപയോഗശൂന്യമായി മാറി.
നാട്ടുകാരുടെ പരാതി ശക്തമായതോടെ കൃഷിമന്ത്രിയും കലക്ടറും ഇടപെട്ട് നിലംനികത്തൽ തടയാൻ നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നികത്തൽ തുടരുകയാണ്.