വേനലിനുമുൻപേ വറ്റിവരണ്ട് കോഴിക്കോട് കൊയിലാണ്ടിയിലെ നായാടൻപുഴ. പത്തോളം കുടിവെള്ള പദ്ധതികളാണ് പുഴ വറ്റിയതോടെ നിലച്ചത്.
കീഴരിയൂർ പഞ്ചായത്തിന്റെ ഇങ്ങേത്തലമുതൽ വെളിയന്നൂർ ചെല്ലി വരെ എൺപത് മീറ്ററിലേറെ വീതിയിൽ നിറഞ്ഞൊഴുകിയിരുന്ന നായാടൻ പുഴയുടെ ഈ കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. കൊയിലാണ്ടി നഗരസഭയിലെയും കീഴരിയൂർ പഞ്ചായത്തിലെയും നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിനീരുറവയാണ് നിശ്ചലമായിരിക്കുന്നത്. നഗരസഭയുടെതും പഞ്ചായത്തിന്റേതുമായി പത്തോളം കുടിവെള്ള പദ്ധതികളാണ് നേരിട്ടും തായ് വഴികളായും നായാടൻ പുഴയെ ആശ്രയിക്കുന്നത്. നാടിന്റെ ഈ ശുദ്ധജല തടാകത്തെ പ്രതീക്ഷിച്ചു തന്നെയായിരുന്നു ഏക്കറുകണക്കിന് പാടങ്ങളിൽ പുഞ്ചയിറക്കിയിരുന്നതും. ഇക്കുറി ആദ്യമായാണ് വേനലെത്തുംമുൻപേ പുഴ മെലിഞ്ഞ് ഇങ്ങനെയായത്. തൊട്ടടുത്ത കോളനികളടക്കം കുടിവെള്ളത്തിനായി കേഴുകയാണ്.കുടിവെള്ള പദ്ധതികളുടെ പേരിൽ അശാസ്ത്രീയമായി പൈപ്പിട്ടതും പുഴയ്ക്ക് വിനയായി.
നാടിന്റെ കുടിവെള്ളസ്രോതസ് നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് നാട്ടുകാരും ബോധവാൻമാരായത്. പുഴയെ വീണ്ടെടുക്കാൻ കൂട്ടായ ശ്രമങ്ങൾക്കൊരുങ്ങുകയാണ് പുഴയോരവാസികൾ.