കാലാവസ്ഥാ വ്യതിയാനത്തേക്കാള്‍ മനുഷ്യന്റെ ഇടപെടലുകളാണ് നശിച്ച നദികളുടെ നാടാക്കി കേരളത്തെ മാറ്റിയത്. എല്ലാകാലത്തും കുടിവെള്ള സ്രോതസായിരുന്ന പെരിയാര്‍ ഇപ്പോള്‍ വിഷം നിറഞ്ഞ് ഒഴുകുകയാണ്. വരാനിരിക്കുന്ന വലിയ വരള്‍ച്ചാ കാലത്ത് ഒരു തുള്ളി കുടിവെള്ളത്തിനു പോലും പെരിയാറിനെ ആശ്രയിക്കാനാകില്ല.
ഏലൂര്‍ പൂവത്തുംപറമ്പ് ഭാസ്കരന്‍. എഴുപതുവയസുപിന്നിട്ടെങ്കിലും പെരിയാര്‍ പനിനീര്‍ പോലെ ഒഴുകിയിരുന്ന കാലം ഓര്‍മയില്‍ തിളക്കത്തോടെയുണ്ട്. വയലാറിന്റെ വരികള്‍ എന്നും ഏറ്റുപാടിയിരുന്ന ഭാസ്കരന് പുഴയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ നെഞ്ചുപിളരും.
നശിക്കുന്ന ഏതുനദിയേയും പോലെ പെരിയാറും തളരുന്നത് അനിയന്ത്രിതമായ മണല്‍വാരലില്‍പ്പെട്ടാണ്. മണല്‍ക്കുഴികളില്‍പ്പെട്ട് വേലിയേറ്റം പോലും ഇല്ലാതായി. തീരങ്ങളിലെ വ്യവസായശാലകളില്‍ നിന്ന് ഒഴുക്കിവിടുന്ന രാസവസ്തുക്കളും മാലിന്യവും നദിയെ ശ്വാസംമുട്ടിച്ച് കൊല്ലുന്നു. തീരത്തുള്ളവരെ നിത്യരോഗികളുമാക്കുന്നു.
രണ്ടുജില്ലകളുടെ ജീവനാഡിയാണ് അര്‍ബുദം ബാധിച്ചതുപോലെ ഇങ്ങനെ കരിഞ്ഞുണങ്ങിയൊഴുകുന്നത്. തീരമിടിച്ചും താളംതെറ്റിച്ചും പെരിയാറിനെ കൊല്ലാക്കൊല ചെയ്യുമ്പോള്‍ കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാത്ത കാലം ദൂരെയല്ലെന്ന് ഈ ഓളങ്ങള്‍ വിളിച്ചുപറയുന്നു.