നദികളും അണക്കെട്ടുകളും വറ്റുമ്പോള്‍ ഭൂഗര്‍ഭജലത്തെ ആശ്രയിക്കാമെന്ന് കരുതിയാല്‍ തെറ്റി. കിണറുകളിലെ ശരാശരി ജലനിരപ്പ് ഒന്നുമുതല്‍ നാലുമീറ്റര്‍ വരെ താണുകഴിഞ്ഞു. അറുപത് ശതമാനം കിണറുകള്‍ ഇതിനകം വറ്റിയെന്നും കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കേരളത്തില്‍ ആകെ 68 ലക്ഷം കിണറുകളുണ്ട്. വയലുകളും ചതുപ്പുകളും വനങ്ങളും സംഭരിച്ചിരുന്ന വെള്ളമാണ് കിണറുകളെ നിലനിര്‍ത്തിപ്പോന്നത്. വയലുകളും ചതുപ്പുകളും അപ്രത്യക്ഷമാകുന്നതിനൊപ്പം ഭൂഗര്‍ഭജലനിരപ്പും അതിവേഗം താഴുകയാണ്. തീരപ്രദേശങ്ങളിലെ കിണറുകളില്‍ ശരാശരി ജലനിരപ്പ് ഒന്നുമുതല്‍ ഒന്നരമീറ്റര്‍ വരെ താണു. സമതലങ്ങളില്‍ ഇത് മൂന്നുമീറ്ററാണ്. മലയോരങ്ങളിലെ കിണറുകളിലെ ജലനിരപ്പില്‍ നാലുമീറ്ററിന്റേയും കുറവുണ്ടായെന്ന് CWRDM കണ്ടെത്തി.
കേരളത്തില്‍ ലഭിച്ചിരുന്ന മഴയുടെ എണ്‍പതുശതമാനവും സംരക്ഷിച്ച് ശേഖരിച്ചിരുന്നത് വനങ്ങളായിരുന്നു. ഒരു ഹെക്ടര്‍ വനത്തിന് അന്‍പതിനായിരം ലീറ്റര്‍ മഴവെള്ളം സംഭരിക്കാന്‍ കഴിയും. 1901 ല്‍ കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ പകുതിയുണ്ടായിരുന്ന വനം ഇപ്പോള്‍ 29 ശതമാനമായി ചുരുങ്ങി. ഹെക്ടറില്‍ അഞ്ചുലക്ഷം ലീറ്റര്‍ മഴവെള്ളം ശേഖരിച്ചുവയ്ക്കാന്‍ കഴിയുന്ന വയലുകളില്‍ ഏറെയും കെട്ടിടങ്ങള്‍ക്ക് വഴിമാറി. അനിയന്ത്രിതമായി നദികളില്‍ നിന്ന് മണലൂറ്റുന്നതും ഭൂഗര്‍ഭജലവിതാനം താഴുന്നതിന് ആക്കംകൂട്ടി.
സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍ ഇരുപത്താറെണ്ണത്തില്‍ ഭൂഗര്‍ഭജലത്തിന്റെ അമിതചൂഷണം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂരും മലമ്പുഴയുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. നദികളിലെ ജലനിരപ്പ് കുറയുമ്പോള്‍, കടലില്‍ നിന്നുള്ള ഉപ്പുവെള്ളം കിലോമീറ്ററുകളോളം ഉള്ളിലേക്ക് ഒഴുകിയെത്തും. ഇത് അവശേഷിക്കുന്ന ഭൂഗര്‍ഭജലവും മലിനപ്പെടുത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.