വേനൽ കനത്തതോടെ സംസ്ഥാനത്തെ വനം,വന്യജീവി സമ്പത്തിന് ഭീഷണിയായി കാട്ടുതീ. ഒരാഴ്ച്ചക്കിടെ ഇടുക്കിയിൽ ഇരുന്നൂറ് ഏക്കറിലേറെ പുൽമേടുകളും വനവുമാണ് കത്തിനശിച്ചത്. കാട്ടുതീ തടയാൻ പൊതുജനത്തിന്റെ സഹകരണം തേടുകയാണ് വനംവകുപ്പ്.
പുല്ലുമേട്, പെരിയാർ കടുവ സങ്കേതം ഒരൊറ്റ തീപ്പൊരിയില്ലാണ് എല്ലാം വെന്ത് വെണ്ണീറായത്. വനവും, പുൽമേടും, കൃഷിയിടങ്ങളും ഉൾപ്പെടെ നിമിഷ നേരം കൊണ്ട് എരിഞ്ഞമർന്നു. തീച്ചൂളയായി മാറുന്ന കേരളത്തിലെ വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണിത്.
കുടിവെള്ളംപോലും കിട്ടാകനിയായ നാട്ടിൽ തീയണയ്ക്കാൻ ഇത്തവണ പെടാപ്പാട്പ്പെടും. പച്ചതൂപ്പ് പൊട്ടിച്ച് തീയണയ്ക്കാമെന്ന പ്രതീക്ഷയും വേണ്ട. അതുകൊണ്ട് തന്നെ തീ വരാതെ നോക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇഴജന്തുക്കൾ, പക്ഷികൾ, വന്യമൃഗങ്ങൾ എന്നിവയ്ക്ക് അവരുടെ വാസസ്ഥലം നഷ്ടമാകും. അപൂർവ സസ്യങ്ങളും വൻമരങ്ങളും ഉൾപ്പെടെ തീയിൽ എരിഞ്ഞമരും. ഒരു കാട് നശിച്ചാൽ ഒരു നാട് തന്നെ നശിച്ചുവെന്ന് പൂർവികർ പറഞ്ഞുവെച്ചത് വെറുതെയല്ല.