കത്തുന്നവേനലിൽ വൈദ്യുതി ഉപയോഗം കൂടിയതോടെ കേരളം ലോഡ്ഷെഡിങ്ങിലേക്ക്. മാർച്ചിലെ ആവശ്യം നേരിടാൻ പുറമെ നിന്ന് വൈദ്യുതി വാങ്ങിയാലും തികയാത്ത അവസ്ഥയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജലവൈദ്യുതി പദ്ധതികളിലെ ജലനിരപ്പ് അപകടരമാംവിധം താഴുകയാണ്.
കുറച്ചൊക്കെ തണുപ്പ് ശേഷിക്കുന്ന ജനുവരിയിൽ പോലും പ്രതിദിന ഉപയോഗം 68 ദശലക്ഷം യൂണിറ്റാണ്. മാർച്ചിൽ ഇത് 80 ദശലക്ഷം യൂണിറ്റിന് മുകളിൽ പോകുമെന്നതിൽ സംശയമില്ല. കാരണംകഴിഞ്ഞ വർഷം മാർച്ച് 29 ന് 80.44 ദശലക്ഷംയൂണിറ്റ് കേരളം ഉപയോഗിച്ചിരുന്നു. ഇതാണ് സർവകാല റെക്കോഡ്. കേരളത്തിൽ ഇപ്പോൾ പ്രതിദിന ഉൽപാദനം ശരാശി 8 ദശലക്ഷം യൂണിറ്റ് മാത്രം. പുറമെനിന്ന് പരമാവധി 60 ദശലക്ഷം യൂണിറ്റ് വൈദ്യുതി കൊണ്ടുവരാനുള്ള ലൈൻശേഷിയേയുള്ളൂ. മാർച്ച് ഏപ്രിൽ മാസങ്ങളിൽ കായംകുളം താപവൈദ്യുതി എടുത്താൽ പോലും പ്രതിദിനം പത്തുശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കമ്മിയുണ്ടാകും
അണക്കെട്ടുകളിലെ ജലനിരപ്പ് വളരെ വേഗം താഴുന്നു. ഇടുക്കിയിൽ ഇന്നലത്തെ ജലനിരപ്പ് 37.28 ശതമാനം മാത്രം. കഴിഞ്ഞവർഷം ഇതേദിവസം 44 ശതമാനം വെള്ളമുണ്ടായിരുന്നു. കായംകുളം താപവൈദ്യുതി നിരക്ക് കുറച്ച് ലഭ്യമാക്കാൻ വൈദ്യുതി ബോർഡ് എൻ.ടി.പി.സിയുമായി ചർച്ചതുടരുകയാണ്. എന്നാലും മാർച്ചിൽ ലോഡ്ഷെഡിങ് ഒഴിവാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.