വരൾച്ച നേരത്തെ ആരംഭിച്ചതോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിൽ വ്യാപക കൃഷിനാശം. ഇക്കുറി തുലാമഴ കുറഞ്ഞതാണ് കർഷകർക്ക് ഭീഷണിയായത്.
വിളവെടുക്കേണ്ട സമയത്ത് വിതച്ചതെല്ലാം പതിരായിപ്പോയ സങ്കടത്തിലാണ് ഈ കർഷകർ. കൊടുവള്ളിയിലെയും നരിക്കുനി, കിഴക്കോത്ത്, മടവൂർ, പന്നൂർ പഞ്ചായത്തുകളിലെയും ഏക്കറുകണക്കിന് പാടങ്ങളിലാണ് ജലക്ഷാമം മൂലം കൃഷി നശിച്ചത്. മേടത്തിൽ വിതച്ച നെൽപാടങ്ങളില്ലാം കൊയ്ത്ത് നടക്കേണ്ട സമയമാണിത്. എന്നാൽ വെള്ളം കിട്ടാതെ നെല്ലുകളെല്ലാം കരിഞ്ഞു. ഇതാദ്യമായാണ് ഇങ്ങനെ പതിവുകളെല്ലാം തെറ്റിയത്.
നെല്ലിനൊപ്പം വാഴയും തെങ്ങുമെല്ലാം വെള്ളമില്ലാതെ കരിഞ്ഞുണങ്ങിയിരിക്കുന്നു. വരൾച്ചയെ നേരിടാനുള്ള ചെറുകിട ജലസേചന പദ്ധതികളൊന്നും ഈ പ്രദേശങ്ങളിലില്ല.
ഏക്കറുകണക്കിന് കൃഷി നശിച്ചതോടെ മുന്നോട്ടുള്ള ജീവിതവും പ്രതിസന്ധിയിലായി. വേനൽ കടുക്കുന്ന വരും മാസങ്ങളിൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് ഈ കർഷകർ