കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരുകാർ. സമീപ പഞ്ചായത്തുകൾക്കെല്ലാം വെള്ളം വിതരണം ചെയ്യുന്നത് ഏറ്റുമാനൂരിൽ നിന്നാണെങ്കിലും നാട്ടുകാർക്ക് മാത്രം തുള്ളിവെള്ളമില്ല. പൊട്ടിയ പൈപ്പുകൾക്കൊപ്പം ജല അതോറിറ്റിയുടെ അലംഭാവവും കൂടി ചേർന്നപ്പോൾ ഏറ്റുമാനൂരുകാരുടെ കുടിവെള്ളം മുട്ടി.
ഏറ്റുമാനൂർ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ മുനിസിപ്പാലിറ്റിയായതുകൊണ്ട് ഈ വേനലിൽ ഉണ്ടായ മാറ്റം കൂടുതൽ പണം നൽകി ടാങ്കറിലെത്തിക്കുന്ന കുടിവെള്ളം വാങ്ങാം എന്നതുമാത്രമാണ്. അത്ര കണ്ട് രൂക്ഷമാണ് മേഖലയിലെ ജലക്ഷാമം. ആർപ്പൂക്കര, അയ്മനം, വിജയപുരം പഞ്ചായത്തുകളിലേയ്ക്ക് വെള്ളമെത്തിക്കുന്നത് ഏറ്റുമാനൂർ പേരൂരുള്ള പമ്പ് ഹൗിൽ നിന്നാണ്. എന്നാൽ നാട്ടുകാരടെ ആവശ്യത്തിന് ഇവിടെ നിന്നും തുള്ളി വെള്ളം പോലും നൽകുന്നില്ല. പൈപ്പു കണകഷനുകൾ ഉണ്ടെങ്കിലും മിക്കതും കാലപ്പഴക്കം കൊണ്ട് നശിച്ചു. കാരിത്താസ് ഭാഗത്തുണ്ടായിരുന്ന വാട്ടർ ടാങ്കാകട്ടെ ഏതുനിമിഷവും നിലം പതിക്കുന്ന അവസ്ഥയിലാണ്. അതിനാൽ ഇവിടേക്കുള്ള പമ്പിങ് നിർത്തി. നഗരമധ്യത്തിലുള്ള കുളം കാടുകയറി നശിച്ചു. ചുരുക്കത്തിൽ കുടിവെള്ള ടാങ്കർ മാത്രമാണ് ആശ്രയം.
ജല അതോറിറ്റിയുടെ അലംഭാവമാണ് ഒരു പരിധിവരെ പ്രശ്നങ്ങളെ സങ്കീർണമാക്കുന്നത്. കാലപ്പഴക്കം ചെന്ന് പൈപ്പുകൾ മാറ്റിയിടാനോ പൊട്ടിയ പൈപ്പുകൾക്ക് പകരം പുതിയവ സ്ഥാപിക്കാനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പട്ടരുമഠം കുടിവെള്ള പദ്ധതി ഉൾപ്പെടെയുള്ളവ പാതിവഴിയിൽ നിലച്ചു. ചുരുക്കത്തിൽ അർധരത്രി കഴിഞ്ഞ് കുടിവെള്ളവുമായെത്തുന്ന ടാങ്കർ ലോറികൾക്കായി ഈ വേനലിലും ഏറ്റുമാനൂരൂകാർക്ക് കാത്തിരിക്കണം.