വരൾച്ച രൂക്ഷമായ ചിന്നാർ വന്യജീവി സങ്കേതത്തെ സംരക്ഷിച്ചു നിർത്താൻ വനംവകുപ്പിന്റെ ആശ്വാസ നടപടികൾ. വന്യമൃഗങ്ങൾക്കായി ഉൾവനത്തിലെ വറ്റിവരണ്ട തടയണകളിൽ വാഹനത്തിൽ വെള്ളമെത്തിച്ച് നിറയ്ക്കുന്നു. കാടിറങ്ങുന്ന മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ജനങ്ങളെ ബോധവത്കരിക്കാനും തീരുമാനം.
വന്യമൃഗങ്ങളുടെ ദാഹമകറ്റുകയാണ് പ്രധാന ലക്ഷ്യം. പാമ്പാർ, ചിന്നാർ പുഴകളിൽ നിന്ന് ടാങ്കറുകളിലെത്തിക്കുന്ന വെള്ളം തടയണകൾക്ക് പുറമെ ഉൾവനത്തിൽ ചെറു കുഴികളെടുത്തുമാണ് നിറയ്ക്കുന്നത്.
വേനൽ ശക്തമാകുന്നതിനൊപ്പം ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾക്ക് കാടിറങ്ങുകയല്ലാതെ മറ്റുവഴിയില്ല. ജനവാസമേഖലയിലെ കൃഷിയിടങ്ങളാണ് ഉന്നം. കൃഷി നശിച്ച് ജീവിതമാർഗം തന്നെ ഇല്ലാതാകുന്നതോടെ ജനങ്ങളുടെ ക്ഷമകെടും. ഇത് മൃഗങ്ങളുമായുള്ള സംഘർഷങ്ങൾക്ക് ഇടയാക്കും.
പൊതുജന സഹകരണത്തോടെ കൊടുംവേനലിൽ നിന്ന് വനസമ്പത്ത് സംരക്ഷിച്ചു നിർത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇക്കുറി വനംവകുപ്പിനുള്ളത്.