ജനുവരി മാസത്തിൽ ഇത് വരെ ലഭിക്കേണ്ട മഴ സംസ്ഥാനത്ത് തൊണ്ണൂറ്റി ഒൻപത് ശതമാനം കുറഞ്ഞു. വൻവരൾച്ച കേരളത്തെ കീഴടക്കിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 13 ജില്ലകളിലും 15 ദിവസമായി ഒരുതുള്ളി മഴപോലും പെയ്തിട്ടില്ല.
കേരളം കൊടും വരൾച്ചയിലേക്ക് വീണതായാണ് ജനുവരി ആദ്യരണ്ടാഴ്ചത്തെ മഴ കണക്കുകൾ കാണിക്കുന്നത്. 3.5 മില്ലീമീറ്റർമഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഒരുതുള്ളിപോലും പെയ്തിട്ടില്ല. തിരുവനന്തപുരം ഒഴിച്ച് ഒരുജില്ലയിലും ചാറ്റൽ മഴപോലും പെയ്തില്ല. തലസ്ഥാനജില്ലയിൽ 7.1 മില്ലീമീറ്റർ കിട്ടേണ്ടിടത്ത് 0.1 മില്ലീമീറ്ററാണ് പെയ്തത്. തുലാവർഷത്തിൽ 62 ശതമാനത്തിന്റെ കുറവും ഇടവപ്പാതിയിൽ 34 ശതമാനവുമായിരുന്നു മഴയുടെ കുറവുണ്ടായതിന് പിറകെയാണ് ഒാരോമാസവും മഴയുടെ അളവ് താഴേക്ക് പോകുന്നത്.. ജനുവരി , ഫെബ്രുവരിമാസങ്ങളിൽ വളരെ കുറച്ച് മഴയാണ് സാധാരണ ലഭിക്കുക. അത് പോലും കിട്ടാതെ വരുന്നതോടെ ജലദൗർലഭ്യം അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തുമെന്ന ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. ഭൂഗർഭ ജലവിതാനം ഇപ്പോൾതന്നെ മൂന്നു മുതൽ അഞ്ച് മീറ്റർ വരെ താണിട്ടുണ്ട്. മേൽണ്ണിൽ ജലാംശം പൂർണ്ണമായി അപ്രത്യക്ഷമായാൽ കൃഷിക്കാർ കൂടുതൽ ബുദ്ധിമുട്ടിലാവും.
കുളിരില്ലാത്ത ധനുമാസമാണ് കഴിഞ്ഞുപോയത്. കേരളത്തിന്റെ കാലാവസ്ഥ അപ്പാടെ തകിടം മറിയുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തമായിക്കൊണ്ട് ഞാറ്റുവേലകളുടെ സ്വഭാവവും അപ്പാടെ മാറുകയാണ്. ഇനി മാർച്ച്, ഏപ്രിൽമാസങ്ങളിൽ കാലവർഷത്തിന് മുന്നോടിയായി കിട്ടേണ്ട വേനൽമഴ ശക്തിപ്പെടുമോ എന്നതാണ് കാണേണ്ടത്. വരുന്ന മൺസൂണിനെ കുറിച്ച് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രവചനം ഒന്നും ഇത് വരെ വന്നിട്ടുമില്ല.