വരണ്ടുണങ്ങി അട്ടപ്പാടി. കുടിക്കാന്‍ ഇത്തിരി വെളളമില്ലാത്തതാണ് ആദിവാസി ഉൗരുകളിലെ ദാരിദ്ര്യം. നീലഗിരി മലകളിലെ കാട്ടുചോലകളിലും നീരൊഴുക്ക് നിലച്ചപ്പോൾ മനുഷ്യനൊപ്പം മൃഗങ്ങളും ദാഹജലത്തിനായി കേഴുകയാണ്.
പുതൂർ പഞ്ചായത്തിലെ മൂലക്കൊമ്പ് ആദിവാസി ഉൗരിലേക്ക് പോയാൽ വെളളത്തിനായി നെട്ടോട്ടമോടുന്ന ആദിവാസികളെ കാണാം. നാളിതുവരെ ദാഹജലം നൽകിയ തോടും കാട്ടുചോലകളും വരൾച്ചയ്ക്ക് വഴിമാറിയിരിക്കുന്നു. നീരോഴുക്ക് നിലച്ച് നിശബ്ദമായതുപോലെ.തോടിനുളളിൽ കുളം കുഴിച്ച് വെളളം കണ്ടെത്തുകയാണിപ്പോൾ.മൂലക്കൊമ്പിലെ മൂന്ന് ആദിവാസി ഉൗരുകളിലായി ഇരുനൂറ് കുടുംബങ്ങൾക്ക് ഇതല്ലാതെ മറ്റ് വഴികളില്ല.
മണ്ണിനു ചൂടുപിടിച്ചതോടെ മനുഷ്യനെപ്പോലെ മൃഗങ്ങളും വെളളം തേടി അലയുന്നു. ആദിവാസികളുടെ പരമ്പരാഗത കൃഷിയായ ചോളവും നിറംമങ്ങി നിലതൊടുന്നു. ഇങ്ങനെ ജീവിതങ്ങളൊന്നാകെ വേനലിൽ വേദനിക്കുന്നതാണ് അട്ടപ്പാടിയിലെ കാഴ്ചകൾ.