വിൽപ്പനക്കാർക്കും വാങ്ങുന്നവർക്കും ആശ്വാസം നൽകുന്ന നടപടികളാണ് ബജറ്റിൽ നിന്ന് സ്വർണവിപണി ആശിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടിയും കോർപ്പേറേറ്റ് നികുതിയും കുറയ്ക്കുമെന്നും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുണ്ടാവുമെന്നും വ്യാപാരികൾ പ്രതീക്ഷിക്കുന്നു.
നോട്ട് നിരോധനത്തോടെ ആളൊഴിഞ്ഞ സ്വർണക്കടകളിലേക്ക് തിരക്ക് തിരികെയെത്തുന്ന ദിവസമാണ് വ്യാപാരികളുടെ മനസിൽ. അതിന് സഹായിക്കുന്ന ചില നികുതിയിളവുകൾക്കായാണ് വ്യാപാരിലോകം കാത്തിരിക്കുന്നത്. 10 ശതമാനമുള്ള കസ്റ്റംസ് ഡ്യൂട്ടി പൂർണമായും എഴുതിതള്ളണം. ഇല്ലങ്കിൽ നാല് ശതമാനമായെങ്കിലും കുറയ്ക്കണം. സർച്ചാർജടക്കം 33 ശതമാനമാണ് നിലവിലെ കോർപ്പറേറ്റ് നികുതി. അത് 25 ശതമാനമായി കുറക്കുമെന്നാണ് പ്രതീക്ഷ. 14 ശതമാനമുള്ള സർവീസ് ടാക്സ് കുറച്ചില്ലങ്കിലും കൂട്ടരുതെന്നും ആവശ്യപ്പെടുന്നു. ഇങ്ങിനെ നികുതിയിളവുകൾ ലഭിച്ചാൽ സ്വർണത്തിന് വിലകുറയുമെന്നും വിൽപ്പന കൂടുമെന്നുമാണ് പ്രതീക്ഷ.
നോട്ട് നിരോധന ശേഷം ഡിജിറ്റൽ പണമിടപാടാണ് കൂടുതലും. കാർഡ് വിനിമയത്തിനീടാക്കുന്ന ചാർജുകൾ കുറച്ച് ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു.കൂടാതെ സ്വർണം വാങ്ങുന്നവർക്ക് പാൻകാർഡ് നിർബന്ധമാക്കിയ പരിധി ഉയർത്തി ഉപഭോക്താക്കളെ സഹായിക്കുന്ന പ്രഖ്യാപനങ്ങൾക്കായും സ്വർണവിപണി ബജറ്റിലേക്ക് കാതോർക്കുകയാണ്.