പഞ്ചാബിലേത് അവിശ്വസനീയം, ഗോവയിലേതു ഞെട്ടിക്കുന്നത്- നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ആം ആദ്മി പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ ഇങ്ങനെയാണ്. ഇരിക്കും മുൻപു കാലു നീട്ടാൻ ധൃതികാണിച്ചതിന്റെ അനന്തരഫലമാണു തിരിച്ചടിയെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഡൽഹിയിലെ പ്രാദേശിക പാർട്ടിയെന്ന ലേബലിൽനിന്നു ദേശീയ തലത്തിലേക്കുയരാനുള്ള ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കേജ്‌രിവാളിന്റെയും ശ്രമങ്ങൾക്കു തൽക്കാലം തിരിച്ചടിയാണ് ഇരു സംസ്ഥാനങ്ങളിലെയും ഫലം.
പഞ്ചാബിൽ പാർട്ടി പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്നു. അധികാരംതന്നെയാണു മുന്നിൽകണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ആകുമെന്നായിരുന്നു പ്രതീക്ഷ. നാലു സീറ്റും 26 ശതമാനം വോട്ടും നേടിയ പാർലമെന്റ് തിരഞ്ഞെടുപ്പുഫലമായിരുന്നു സ്വപ്നങ്ങളുടെ അടിത്തറ. എക്സിറ്റ് പോൾ ഫലങ്ങളും ആവഴിക്കായിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ പാർട്ടി 22 സീറ്റിലൊതുങ്ങി. അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഭഗവന്ത് മൻ എംപി ജലാലാബാദിലും ജർണൈയിൽ സിങ് ലാംബിയിലും തോറ്റു. ജർണൈയിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിക്കാർ എന്ന നിലയിൽ 22 സീറ്റും 24 ശതമാനം വോട്ടും മുഖ്യ പ്രതിപക്ഷ സ്ഥാനവും മോശമല്ലാത്ത പ്രകടനമാണ്. എന്നാൽ, അധികാരം പിടിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന പാർട്ടിക്ക് ഇതു തിരിച്ചടിതന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കു പഞ്ചാബി മുഖത്തെ ഉയർത്തിക്കാട്ടുന്നതിൽ പരാജയപ്പെട്ടതാണു പാർട്ടിക്കുണ്ടായ വീഴ്ച. അരവിന്ദ് കേജ്‌രിവാളിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണം ഗുണം ചെയ്തില്ല. മറ്റു പാർട്ടികളുടെ ഹൈക്കമാൻഡ് സംസ്കാരത്തെ തള്ളിപ്പറഞ്ഞു രാഷ്ട്രീയത്തിലെത്തിയ എഎപി പഞ്ചാബിൽ തനി ഹൈക്കമാൻഡ് പാർട്ടിയായിരുന്നു.
ഡൽഹിയിൽനിന്നുള്ള ദുർഗേഷ് പഥകാണു സ്ഥാനാർഥി നിർണയമുൾപ്പെടെ കാര്യങ്ങളിൽ അവസാന തീരുമാനമെടുത്തത്. 13 മേഖലാ കോഓർഡിനേറ്റർമാർ, 39 സംസ്ഥാന കോഓർഡിനേറ്റർമാർ തുടങ്ങി താക്കോൽ സ്ഥാനങ്ങളിലെല്ലാം ഡൽഹിയിൽനിന്നുള്ള ഇറക്കുമതിക്കാർ. പഞ്ചാബുപോലെ ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള സംസ്ഥാനത്തു ഡൽഹിയിലെ തന്ത്രങ്ങൾ അതേപടി പകർത്താനാണു പാർട്ടി ശ്രമിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാലുപേരാണു പാർട്ടി ടിക്കറ്റിൽ ജയിച്ചത്.
ഇതിൽ ധരംവീർ ഗാന്ധി, ഹരീന്ദർ സിങ് ഖൽസ എന്നിവർ ഇപ്പോൾ പാർട്ടിക്കു പുറത്താണ്. നേതാക്കൾക്കിടയിലെ ഈ തൊഴുത്തിൽക്കുത്ത് വേറിട്ട പാർട്ടിയെന്ന സൽപേര് നഷ്ടമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥി എൽവിസ് ഗോമസ് ഉൾപ്പെടെ എല്ലാവരും തോറ്റ ഗോവയിൽ പാർട്ടിക്കു തൊട്ടതെല്ലാം പിഴച്ചു. തിരഞ്ഞെടുപ്പു ഫലങ്ങൾ എഎപിക്കു മുന്നിൽ വയ്ക്കുന്നതു രണ്ടു തിരിച്ചറിവുകൾ- ഒന്ന്– കേജ്‌രിവാളിനൊപ്പം നിൽക്കാവുന്ന സംസ്ഥാന നേതാക്കളെ വളർത്തിയെടുക്കണം, രണ്ട് – ഡൽഹിയിൽ വിജയിച്ച തന്ത്രങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു പാകമാകണമെന്നില്ല.