ഗ്ലാസ് വ്യവസായത്തിനും ഉരുളക്കിഴങ്ങ് കൃഷിക്കും പ്രസിദ്ധമാണ് ഇന്നു പോളിങ് നടക്കുന്ന ഫിറോസാബാദ്. ഉത്തര്‍പ്രദേശിന്റെ പിന്നാക്കാവസ്ഥയുടെ നേര്‍ചിത്രവും കാണാം ഇവിടെ.
എംഎല്‍എ അടക്കമുള്ളവര് നാട്ടിൽ വന്നു പോകും. കല്യാണത്തിനൊക്കെ വന്ന് ചിരിച്ചുകാണിച്ചുപോകും.ഫിറോസാബാദ് എന്ന ചെറുപട്ടണത്തോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമത്തിലെ പ്രധാന്‍റെ, അതായത് ഗ്രാമമുഖ്യന്റെ വാക്കുകളാണിത്. കുടിവെള്ളമില്ലാത്ത, കൃഷിക്ക് സഹായമില്ലാത്ത അവസ്ഥയ്ക്ക് കാരണമെന്ത് എന്ന ചോദ്യത്തിനാണ് ഈ മറുപടി. അത്രയ്ക്കാണ് ഇവിടെ അടിസ്ഥാനപ്രശ്നങ്ങള്‍.
2000 പേരുണ്ട് ഗ്രാമത്തില്‍. ആകെയുള്ളത് രണ്ടു കുഴല്‍കിണര്‍. വെള്ളം മുന്നൂറടി താഴ്ചയിലും. റോഡില്ല, മിക്കയിടത്തും വൈദ്യുതിയുമെത്തിയിട്ടില്ല. വോട്ട് ബഹിഷ്കരണം പോലുള്ള തീരുമാനങ്ങള്‍ ഒരു മാറ്റംകൊണ്ടുവരുമെന്ന പ്രതീക്ഷയുമില്ല നാടിന്.