ഒരേ സമയം ദേശീയ വിഷയങ്ങളും രാജ്യാന്തര ബന്ധങ്ങളും തീര്‍ത്തും തനതായ പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയാകുന്ന ഭൂമിയാണ് പഞ്ചനദികളുടെ നാടായ പഞ്ചാബ്. കാര്‍ഷിക വിലത്തകര്‍ച്ച, ബാദല്‍ കുടുംബത്തിന്‍റെ രാഷ്ട്രീയം, ഇന്ത്യാ പാക് ബന്ധത്തിന്‍റെ ഉലച്ചില്‍ തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത വിശ്വാസ സവിശേഷതകള്‍ വരെ പഞ്ചാബിലെ പോരാട്ട വേദികളെ ചൂടേറിയതാക്കുന്നു രണ്ടു പേര്‍ സ്വസ്ഥമായി കഴിഞ്ഞിരുന്ന മുറിയിലേക്ക് മൂന്നാമതൊരാള്‍ കൂടി താമസത്തിനു വന്നാല്‍ എങ്ങിനെയിരിക്കും.ആം ആദ്മി പാര്‍ട്ടി വന്നതോടെ അത്തരമൊരു അവസ്ഥയിലാണ് പഞ്ചാബിലെ രാഷ്ട്രീയം. തണുപ്പും ചൂടും മാറി മാറി വരുന്ന ഉത്തരേന്ത്യന്‍ കാലാവസ്ഥ പോലെയായിരുന്നു പഞ്ചാബിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം-. അഞ്ചു വര്‍ഷം അകാലിദള്‍ അഞ്ചു വര്‍ഷം കോണ്‍ഗ്രസ്. നാലു വര്‍ഷം മുന്‍പ്, 2012-ലെ തിരഞ്ഞെടുപ്പ് വരെ ആ പതിവിന് മാറ്റമുണ്ടായില്ല. അന്ന്, തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറി അകാലി സഖ്യം പതിവ് തെറ്റിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് പഞ്ചാബ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് എന്നോട് പറയുന്നത്. ക്യാമറാമാന്‍ വിഷ്ണു മണക്കാടിനൊപ്പം പഞ്ചാബിലേക്ക് വണ്ടി കയറി. അമൃത്സറിലാണ് ആദ്യം എത്തിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും കാലാവസ്ഥപോലെ തന്നെ തണുത്ത പ്രചാരണങ്ങളാണ് കാണാന്‍ കഴിഞ്ഞത്. അങ്ങിങ്ങായി ചില കൊടി തോരണങ്ങള്‍ .ഭരണ കക്ഷിയായ ശിരോമണി അകാലിദളിന്‍റെയും ബിജെപിയുടെയും കൊടികള്‍ തീരെ കാണാനുണ്ടായിരുന്നില്ല. മൂന്നാം ശക്തിയാകാന്‍ ഒരുങ്ങുന്ന ആംആദ്മി പാര്‍ട്ടിയും അത്ര സജീവമല്ല. എന്നാല്‍ പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭരണം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് അമൃത്്സറില്‍ സജീവമായി രംഗത്തുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനും ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസിലെത്തിയത് പ്രവര്‍ത്തകരിലും ആവേശം നിറച്ചു. എങ്കിലും കോണ്‍ഗ്രസ് ഓഫീസുകള്‍ ആളനക്കമില്ലാതെ കിടക്കുകയാണ്. പല ഓഫീസുകളും കാട് പിടിച്ചു കിടക്കുന്നു. സിദ്ദുവിനെ നേരില്‍ കാണാന്‍ ഒരു ദിവസം മുഴുവന്‍ പരിശ്രമിച്ചെങ്കിലും നടന്നില്ല. അമൃത്സര്‍ ഈസ്റ്റില്‍ മല്‍സരിക്കുന്ന സിദ്ദുവിന് വേണ്ടി പ്രചാരണം നടത്തുന്നത് ഭാര്യ നവജ്യോത് കൗര്‍ ആണ്. പഞ്ചാബ് ആര്‍ക്കൊപ്പം ഇത്തവണ നില്‍ക്കും എന്നറിയാന്‍ സാധാരണ ജനങ്ങളുടെ അഭിപ്രായം തേടുകയാണ് ഏറ്റവും നല്ല വഴി എന്നതുകൊണ്ട് തന്നെ രണ്ടാം ദിനം അതിനായി തിരിച്ചു.
ചണ്ഡീഗഢില്‍ നിന്ന് ബട്ടിണ്ടയിലേക്കുള്ള യാത്രക്കിടയില്‍ പട്യാലയ്ക്ക് മുന്‍പ് റോഡരുകില്‍ കരിമ്പ് കര്‍ഷകര്‍ ശര്‍ക്കര ഉണ്ടാക്കുന്നത് കണ്ട് വണ്ടി നിര്‍ത്തി. കരിമ്പിൻ നീര് കുറുക്കി ശര്‍ക്കരയുണ്ടാക്കി വഴിയരികില്‍ തന്നെ വില്‍ക്കുന്നു. സംസാരം ആരംഭിച്ചപ്പോള്‍ ഞാന്‍ കുഴഞ്ഞു. പഞ്ചാബിയിലാണ് സംസാരം അവസാനം ഡ്രൈവര്‍ വന്ന് ഹിന്ദിയിലേക്കു മൊഴിമാറ്റിത്തന്നു. കേരളത്തില്‍ നിന്നാണെന്നും ചാനലുകാരാണെന്നും പറഞ്ഞപ്പോള്‍ കരിമ്പിന്‍ ജ്യൂസ് തന്നു. നല്ല മധുരം. തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയക്കാരെ മുഴുവന്‍ ചീത്ത പറച്ചില്‍. രാജ്യത്തെ അന്നദാതാക്കളായ സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. എന്നാല്‍ കര്‍ഷകരെ സര്‍ക്കാര്‍ അവഗണിച്ചു. പത്തു വര്‍ഷമായി കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ശര്‍ക്കരയ്ക്കും കരിമ്പിനും മാന്യമായ വില ലഭ്യമാക്കുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ പറയുന്നു. എന്നാല്‍ റോഡരികിലൂടെ പോകുന്നതല്ലാതെ ഒരാളും കര്‍ഷകരുടെ ക്ഷേമം അന്വേഷിച്ച് വന്നിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ ലഭിക്കുന്നില്ല. അതിനാല്‍ പലിശയ്ക്ക് പണം വാങ്ങുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ കാര്‍ഷിക വിളകള്‍ സ്വീകരിക്കുന്നില്ല. കര്‍ഷകര്‍ക്ക് പഞ്ചാബില്‍ ദുരിതമാണ് . ശര്‍ക്കര ഉണ്ടാക്കി നല്‍കിയാലും പന്ത്രണ്ട് മാസത്തിന് ശേഷം മാത്രമാണ് പണം ലഭിക്കുന്നത് . ഇടനിലക്കാര്‍ ലാഭം കൊയ്യുകയാണെന്നും രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. പഞ്ചാബ് ശര്‍ക്കരയ്ക്ക് നല്ല മധുരമാണെങ്കിലും കര്‍ഷകരുടെ ജീവിതത്തിന് കയ്പുനീരാണെന്ന് മനസിലായി. നോട്ട് പിന്‍വലിക്കല്‍ നഗരമണ്ഡലങ്ങളില്‍ പ്രധാനചര്‍ച്ചാവിഷയമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായിട്ട് കൂടി പഞ്ചാബിലെ എ.ടി.എമ്മുകളില്‍ പണമില്ല. മാത്രമല്ല ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂ കുറഞ്ഞിട്ടുമില്ല. നോട്ട് അസാധുവാക്കിയതിലൂടെ കച്ചവടം കുറഞ്ഞെന്ന് വ്യാപാരികളും പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരം നടക്കേണ്ട മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ കാലിയാണ്. വ്യാപാരികള്‍ ആകെ രോഷത്തിലാണ്. രാവിലെ മുതല്‍ രാത്രി വരെ വ്യാപാരം നടന്നിരുന്ന ചന്തയില്‍ ഇപ്പോള്‍ ഉച്ചയോടുകൂടി എല്ലാം അവസാനിക്കുന്നു.
അകാലിദളിന്‍റെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ആളുകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു, മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും ഉപമുഖ്യമന്ത്രി സുഖ്ബീന്ദര്‍ സിങ് ബാദലും പങ്കെടുക്കുന്ന റാലികളില്‍ പോലും ജനപങ്കാളിത്തം കുറവ്. ആളുകള്‍ എത്താത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി റാലിക്കെത്താത്തസംഭവം പോലും ഉണ്ടായി.പത്ത് വര്‍ഷത്തെ ഭരണത്തില്‍ തൂണിലും തുരുമ്പിലും അകാലി കുടുംബം എന്നതാണ് പഞ്ചാബിലെ സ്ഥിതി. വൈദ്യുതി മിച്ച സംസ്ഥാനമാക്കിയതുള്‍പ്പെടെ നേട്ടങ്ങള്‍ ഒരുപാടുണ്ടെങ്കിലും സര്‍ക്കാരിന്‍റെ വീഴ്ചകളാണ് ചര്‍ച്ചകളില്‍ ഉയരുന്നത്. ഇതില്‍ പഞ്ചാബ് യുവതയെ കീഴടക്കിയ മയക്കു മരുന്ന് തന്നെയാണ് പ്രചാരണത്തിലെ ചൂടുള്ള വിഷയം. ഖാലിസ്ഥാന്‍ തീവ്രവാദത്തെ വളര്‍ത്താനും മറ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇത് പഞ്ചാബിന് മാത്രമല്ല രാജ്യത്തിന് തന്നെ ഭീഷണിയായി മാറുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. പുകവലിക്കുന്നത് വലിയ തെറ്റായിക്കാണുന്ന സിഖു മതവിഭാഗത്തിന് ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്താണ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയത് എന്നതാണ് ഇതിലെ വിരോധാഭാസം.
ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് കര്‍ഷകരുടെയും സാധാരണക്കാരുടെയും വികാരം ശരിക്കും മനസിലാകുക. ഭരണവിരുദ്ധവികാരം ശരിക്കും അനുഭവിക്കാം. ഇത് മുതലെടുക്കാനാണ് മൂന്നാം ശക്തിയായി ഉയര്‍ന്ന് വരാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ ശ്രമം. വലിയ റാലികള്‍ അധികം നടത്തുന്നില്ല. ഗ്രാമങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുന്ന പ്രചാരണമാണ് ആം ആദ്മി പയറ്റുന്നത്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും വിജയം ഉറപ്പിച്ചായിരുന്നു പ്രചാരണം. കൂടാതെ വിദേശത്തുള്ളവരെ കൊണ്ടുവന്ന് വിജയം ഉറപ്പിക്കാനും ശ്രമമുണ്ടായി.
ശക്തമായ ഭരണവിരുദ്ധവികാരമുണ്ടെങ്കിലും ചില സാധ്യതകള്‍ അകാലി ദളിനു പ്രതീക്ഷ നല്‍കുന്നു. ഭരണ വിരുദ്ധ വികാര വോട്ട് കോണ്‍ഗ്രസിനും എ.എ.പിയ്ക്കുമിടയില്‍ ഭിന്നിക്കുമെന്ന കണക്കുകൂട്ടലാണ് ഒന്ന്. പരമ്പരാഗത സിഖ് വോട്ടുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി നഗരവോട്ടര്‍മാരുടെ ഏകീകരണമുണ്ടാകുമെന്നും അകാലിദള്‍ പ്രതീക്ഷിക്കുന്നു. എങ്കിലും കണ്ടതും കേട്ടതും വച്ച് പഞ്ചാബില്‍ ഭരണതുടര്‍ച്ചയ്ക്ക് സാധ്യതകാണുന്നില്ല. പ്രചാരണം കൊഴുപ്പിച്ചെങ്കിലും ഭരണവിരുദ്ധവോട്ടുകളില്‍ ആം ആദ്മി പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ക്കനുസരിച്ചാവും കോണ്‍ഗ്രസിന്‍റെ സാധ്യത. ഇതില്‍ ആരു മധുരം നുണയും എന്നറിയാന്‍ പെട്ടി പൊട്ടണം.