രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കിടെ സുപ്രീംകോടതി പച്ചക്കൊടി കാണിച്ചതോടെ മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്‍റെ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. അതിനിടെ, സര്‍ക്കാരുണ്ടാക്കുന്നിതിലെ ഹൈക്കമാന്‍ഡിന്‍റെ വീഴ്ച്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.എല്‍ എമാര്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കി
ഗോവന്‍ ഭക്ഷണവും ഗോവന്‍ രാഷ്ട്രീയവും എന്നും നെഞ്ചിലേറ്റിയ മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍ വീണ്ടും സ്വന്തം തട്ടകത്തില്‍. പ്രതിരോധമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയ പരീക്കറിന് മുഖ്യമന്ത്രി പദത്തില്‍ ഇത് നാലാം ഉൗഴം. ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. അമിത് ഷാ, നിതിന്‍ ഗഡ്്കരി, വെങ്കയ്യ നായ്ഡു എന്നിവര്‍ ചടങ്ങിനെത്തി.
40 അംഗ നിയമസഭയില്‍ ബി.ജെപിക്കുള്ളത് 13 അംഗങ്ങള്‍. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെയും സ്വതന്ത്രരെയും ഒപ്പം നിര്‍ത്തിയാണ് കേവലഭൂരിപക്ഷത്തിനുവേണ്ട 21 പേരുടെ പിന്തുണ ഉറപ്പാക്കിയത്. 8 അംഗ മന്ത്രിസഭയില്‍ ഇവര്‍ക്കും പ്രാതിനിധ്യം നല്‍കി. പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് നിയമപരമായി തടസങ്ങളില്ലെന്ന് സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ആവശ്യത്തിന് എം.എല്‍.എമാരുടെ പിന്തുണയുണ്ടെങ്കില്‍ അത് ഗവര്‍ണറെയാണ് അറിയിക്കേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസിനെ കോടതി വിമര്‍ശിച്ചു. മുതിര്‍ന്ന എം.എല്‍ എയെ പ്രോടേം സ്പീക്കറാക്കി വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശം. കുതിരക്കച്ചടവം നടത്തിയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. നിയമസഭാക്ഷി നേതാവിനെപ്പോലും തിരഞ്ഞെടുക്കാത്ത കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു.
അതിനിടെ, കോണ്‍ഗ്രസിന്‍റെ 17 എൡം.എല്‍.എമാരെ നേതൃത്വം ഗവര്‍ണര്‍ക്ക് മുന്നിലെത്തിച്ചിരുന്നു. ഗോവ വിഷയം ലോക്സഭയില്‍ ബഹളത്തിനും കോണ്‍ഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനും ഇടയാക്കി