ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ വൻവിജയം രാജ്യസഭയിൽ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് എംപിമാരുടെ എണ്ണം കൂട്ടാൻ സഹായകമാവുമെങ്കിലും 2019 ലോക്സഭാ തിരഞ്ഞെടുപ്പുവരെയും സഭയിൽ ഭൂരിപക്ഷം ലഭിക്കില്ല. രാജ്യസഭയിൽ സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണം തുടർന്നും വേണ്ടിവരുമെന്നർഥം. 245 അംഗ രാജ്യസഭയിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിലെ കക്ഷികൾക്കും കൂടി 74 അംഗങ്ങളേയുള്ളൂ – ഭൂരിപക്ഷത്തിനു 123 അംഗങ്ങൾ വേണം. വരാനുള്ള ഒഴിവുകൾ
∙ ഈ വർഷം വിവിധ സംസ്ഥാനങ്ങളിലായി 10 രാജ്യസഭാ സീറ്റുകളാണ് ഒഴിയുന്നത്. ഇതിൽ ഗുജറാത്തിൽ ഒഴിവുവരുന്ന രണ്ടു സീറ്റുകളിൽ ഒരെണ്ണം ബിജെപിക്കു വിജയിക്കാം.
∙ 2018 ൽ ഉത്തർപ്രദേശിൽ ഒഴിവുവരുന്ന 10 എണ്ണം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലായി 69 സീറ്റുകൾ ഒഴിയും. ഇതിൽ പന്ത്രണ്ടു സീറ്റുകൾ ബിജെപിക്കു ലഭിക്കും. യുപിയിൽനിന്നു ബിജെപിക്കു ജയിപ്പിക്കാവുന്ന എട്ടുപേർ ഉൾപ്പെടെയാണിത്. യുപിയിൽനിന്നു ബിജെപിക്കു നിലവിൽ മൂന്നു രാജ്യസഭാ അംഗങ്ങളേയുള്ളൂ– മനോഹർ പാരിക്കറും ശിവപ്രസാദ് ശുക്ലയും വിനയ് കട്യാറും. നിലവിൽ രാജ്യസഭയിൽ ഇപ്പോൾ 57 അംഗങ്ങൾ വിവിധ കക്ഷികളിലായി ബിജെപി സർക്കാരിനെ എതിർക്കുന്നവരായുണ്ട്.
നിഷ്പക്ഷത പാലിക്കുന്ന കക്ഷികളിലെ എട്ടു പേരും ആറ് സ്വതന്ത്രന്മാരുമുണ്ട്. ഇതിൽ അണ്ണാ ഡിഎംകെയുടെ 13 പേരും ബിജു ജനതാദളിന്റെ എട്ടുപേരും പലപ്പോഴും ബിജെപിയുടെ സഹായത്തിനെത്താറുണ്ട്. 12 അംഗങ്ങൾ നാമനിർദേശം ചെയ്യപ്പെട്ടവരാണ്. നിലവിലുള്ള എല്ലാവരുംതന്നെ യുപിഎ സർക്കാരിന്റെ കാലത്ത് അംഗത്വം ലഭിച്ചവരാണ്. ഇവരിൽ മൂന്നുപേരുടെ കാലാവധി 2018–ൽ കഴിയും– സച്ചിൻ തെൻഡുൽക്കർ, കെ.പരാശരൻ, അനു ആഗ. സമവായം മാത്രം വഴി കേന്ദ്രത്തിൽ ഡോ.മൻമോഹൻ സിങ് ഭരിച്ച പത്തുവർഷവും യുപിഎയ്ക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.
പ്രതിപക്ഷവുമായി സഹകരിച്ചും സമവായത്തിലുമാണ് അവർ പല ബില്ലുകളും പാസാക്കിയിരുന്നത്. നരേന്ദ്ര മോദി സർക്കാർ പക്ഷേ പ്രതിപക്ഷവുമായി സമവായം ഉണ്ടാക്കാൻ ശ്രമിച്ചു കഴിയാതെവന്നപ്പോൾ രണ്ടു ബില്ലുകൾ പാസാക്കിയതു ധനബില്ലുകൾ എന്ന പട്ടികയിൽപെടുത്തിയാണ്. ധനബില്ലുകൾ ലോക്സഭ അംഗീകരിച്ചാൽ മതി. 2016–ലെ ആധാർ നിയമവും ആദായനികുതി നിയമവും ഇങ്ങനെ പാസാക്കിയവയാണ്.