ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉയരും മുമ്പാണ് ഡെറാഡൂണിലേക്ക് പുറപ്പെട്ടത്. അടുത്തെത്തും തോറും തണുപ്പിന്‍റെ ശക്തി കൂടിവന്നു. ഡെറാഡൂണ്‍, തലസ്ഥാന നഗരത്തില്‍ വികസനം ഇതുവരെ എത്തിനോക്കിയിട്ടില്ല. ഇടുങ്ങിയ റോഡുകളും പഴയ കെട്ടിടങ്ങളും മറപറ്റിയ വികസനത്തിന്‍റെ നേര്‍കാഴ്ചയായി. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി കെട്ടിപ്പൊക്കിയ വന്‍കിട ഹോട്ടലുകള്‍ മാത്രമാണ് ഇതിനൊരുപവാദം. ഹരീഷ് റാവത്ത് സര്‍ക്കാര്‍ അവസാനനാളുകളില്‍ ചെയ്ത മോടി പിടിപ്പിക്കല്‍ മാത്രം തെളിഞ്ഞുകാണാം. കലങ്ങിമറിഞ്ഞ രാഷ്ട്രീയകരുനീക്കങ്ങളും ഭരണ പ്രതിസന്ധിയും ഇന്നാട്ടുകാരുടെ മനസില്‍ ഇപ്പോഴുമുണ്ട്. കൂടെ വന്ന ഡ്രൈവറോട് തിരഞ്ഞെടുപ്പില്‍ ആരുജയിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയിലൂടെ ആ പ്രതിഷേധം വ്യക്തമായി. പ്രഭു പാണ്ഡെ, തനത് ഗ്രാമീണ ശൈലിയില്‍ തന്‍റെ നയം വ്യക്തമാക്കി. സ്വന്തം കീശ നിറയ്ക്കാന്‍ മാത്രമാണ് ഇവരുടെയൊക്കെ രാഷ്ട്രീയം. ഞങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമോ സൗകര്യങ്ങളോ ഇപ്പോഴും ലഭ്യമല്ല. കേരളത്തില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ അല്‍പം ആകാംക്ഷയോടെ മറുചോദ്യം. നമ്മുടെ കാര്യങ്ങളൊക്കെ നിങ്ങളെന്തിനാ റിപ്പോര്‍ട്ട് ചെയ്യുന്നത്? ശരിയാണ് പക്ഷെ മലയാളിയുടെ രാഷ്ട്രീയബോധത്തെപ്പറ്റി ദീര്‍ഘമായ ക്ലാസെടുക്കാന്‍ ഞങ്ങളും മിനക്കെട്ടില്ല.
തലസ്ഥാനനഗരിയിലെ ഹൃദയഭാഗത്തെ ഇടുങ്ങിയ റോഡുകളിലൂടെയാണ് യാത്ര. മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ലക്ഷ്യം. കോണ്‍ഗ്രസ് സംസ്ഥാന ഓഫീസിന് തൊട്ടടുത്തുള്ള പെസഫിക് ഹോട്ടലിലാണ് ഹരീഷ് റാവത്തുള്ളത്. മാവോയിസ്റ്റുകളുടെ ഭീഷണിയുള്ളതിനാല്‍ അദ്ദേഹത്തിന്‍റെ സുരക്ഷ ശക്തമാക്കിയിരുന്നു. മനോരമ ന്യൂസ് എന്ന് പറഞ്ഞപ്പോള്‍ റാവത്തിന്‍റെ കൂടെയുള്ളവരില്‍ ഒരാള്‍ ഞങ്ങളെ സ്നേഹത്തോടെ സ്വാഗതം ചെയ്തു. തിരക്കിട്ട പരിപാടികള്‍ക്കിടെ അല്‍പനേരം. ഓരോ ചോദ്യത്തിനും ശാന്തമായുള്ള ഉത്തരം. എതിരാളികളേക്കാള്‍ തലവേദനയാകുന്ന വിമതരെ തള്ളിയായിരുന്നു റാവത്തിന്‍റെ പ്രതികരണം. പ്രതിസന്ധികള്‍ ഒരുപാടുണ്ടെങ്കിലും ചരിത്രം തിരുത്തിക്കുറിച്ച് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയായിട്ടു തന്ന കേരളത്തിലെക്ക് വരുമെന്നും വിട പറയുമ്പോള്‍ റാവത്ത് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കി.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യയ് ആയിരുന്നു അടുത്ത ലക്ഷ്യം. പാര്‍ട്ടി ഓഫീസിലേക്ക് നടന്നുകയറി. അത്ര ആള്‍ത്തിരക്കില്ലെങ്കിലും സീറ്റു കിട്ടാത്തവരുമായുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് അദ്ദേഹം. രണ്ട് ദിവസം മുമ്പാണ് സീറ്റുകിട്ടാത്ത പ്രമുഖനേതാക്കളുടെ അണികള്‍ ചേര്‍ന്ന് സംസ്ഥാന ഓഫീസ് തല്ലിത്തകര്‍ത്തത്. അന്ന് പൊട്ടിപ്പൊളിഞ്ഞ രാഹുല്‍ ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും ബോര്‍ഡുകള്‍ മാറ്റി പുതിയത് വയ്ക്കുന്നുണ്ടായിരുന്നു. ഒപ്പം കിഷോര്‍ ഉപാധ്യയുടെ കൂറ്റന്‍ കട്ടൗട്ടും ഓഫീസിനുമുന്നില്‍ നിലയുറപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നേതൃനിരയിലെ ഭിന്നതയായിരുന്നു കോണ്‍ഗ്രസ് നേരിട്ട പ്രധാന പ്രതിസന്ധി. ഹരീഷ് റാവത്തിന്‍റെ പല നയങ്ങളേയും പ്രകടമായി തന്നെ ഉപാധ്യായ് എതിര്‍ത്തിരുന്നു. ഒടുവില്‍ ഹൈക്കമാന്‍റിന്‍റെ ഇടപെടലോടെയാണ് പ്രശ്നപരിഹാരമുണ്ടായത്. വിമതര്‍ തന്നെയാണ് കിഷോറിന്‍റേയും പ്രധാന പ്രതിസന്ധി. സീറ്റുകിട്ടാതെ മറുകണ്ടം ചാടിയവരും സ്വതന്ത്രമായി മത്സരിക്കുന്നവരും പാര്‍ട്ടിക്ക് തലവേദനയാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. പക്ഷെ അന്തിമ വിജയം കോണ്‍ഗ്രസിനായിരിക്കും. ഭരണതുടര്‍ച്ചയുണ്ടാകും. ഹരീഷ് റാവത്ത് തന്നെ നയിക്കുമെന്നും കിഷോര്‍ ഉപാധ്യായ പറഞ്ഞു. സംസാരം നീണ്ടുനിന്നപ്പോള്‍ സീറ്റുകിട്ടാത്ത ഒരു കൂട്ടം നേതാക്കള്‍ അദ്ദേഹത്തെ കാണാനെത്തി.
ഇത്തവണ ബിജെപിയും വലിയ പ്രതീക്ഷയിലാണ്. വിമതര കൂട്ടുപിടിച്ച് ഭരണത്തിലേറാമെന്ന സ്വപ്നം പൊലിഞ്ഞെങ്കിലും കുറൂമാറിയെത്തിയ മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയിലും കൂട്ടരിലുമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പത്ത് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും സീറ്റു നല്‍കിയതോടെ ബിജെപിയും പ്രതിസന്ധിയിലായി. സീറ്റുകിട്ടാത്ത നേതാക്കള്‍ അക്രമാസക്തരായി. സംസ്ഥാന പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്താണ് പലരും ദേഷ്യം തീര്‍ത്തത്. പ്രവര്‍ത്തകര്‍ വലിച്ചു കീറിയ മോദിയുടേയും അമിത്ഷായുടേയും ഫ്ലക്സുകളും ബോര്‍ഡുകളും മാറ്റിവരുന്നതേയുള്ളൂ. എങ്കിലും അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. അധികാരത്തിലേറിയാലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ പക്ഷെ ദേശീയ നേതൃത്വത്തിന് മൗനമാണ്. ദേശീയനേതാക്കള്‍, മുന്‍ മുഖ്യമന്ത്രിമാര്‍ അങ്ങനെ നേതാക്കളുടെ വലിയ നിരതന്നെയാണ് പാര്‍ട്ടിയിലുള്ളത്. പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നു മാത്രമാണ് ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ത്സാത്സു ഞങ്ങളോട് മനസ് തുറന്നത്. വിമതരെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. പ്രചാരണബോര്‍ഡുകളിലും പരസ്യങ്ങളിലും മോദി തന്നെയാണ് താരം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരമേഖലയായ നൈനിറ്റാളാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. പ്രളയം തകര്‍ത്ത സംസ്ഥാനത്തിനെ നോട്ടുഅസാധുവാക്കല്‍ നടപടി വീണ്ടും ദുരിതത്തിലാക്കിയ കാഴ്ചയാണ് അവിടെ കാണാന്‍ സാധിച്ചത്. നൈനിറ്റാള്‍ തടാകത്തിന് കുറുകെ നീങ്ങുന്ന ചെറുബോട്ടുകള്‍ക്ക് വരെ പറയാനുള്ളത് ദുരന്തകഥ മാത്രം. കഴിഞ്ഞ പത്ത് വര്‍ഷമായി നൈനിറ്റാല്‍ തടാകത്തില്‍ കടത്തുകാരനാണ് അര്‍പ്രീത് സിങ്. സഞ്ചാരികളെ ആനന്ദിപ്പിച്ചും നൈനിറ്റാളിന്‍റെ കഥ പറഞ്ഞും ജീവിതം നല്ലനിലയില്‍ മുന്നോട്ടുപോകുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്‍റെ അപ്രതീക്ഷിത നീക്കം. തിങ്ങി നിറിഞ്ഞ നൈനിറ്റാല്‍ കവലകളില്‍ ആളില്ലാതെയായി. അടുപ്പു പുകയാത്ത നാളുകള്‍ സമ്മാനിച്ച ദുരന്തകാലം. ഒാര്‍ത്തെടുക്കുമ്പോള്‍ തന്നെ രണ്ട് കുട്ടികളുടെ അച്ഛനായ അര്‍പ്രീതിന്‍റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ സാവധാനം മാറുകയാണ്. ആളനക്കം അനുഭവപ്പെട്ടതോടെ അര്‍പ്രീതിനെപ്പോലുള്ളവരുടെ ഉള്ളിലും സന്തോഷം നിറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇവിടുത്തുകാരുടെ പ്രശ്നങ്ങളൊന്നും ഇതുവരെയും ഇടംപിടിച്ചിട്ടില്ല. നല്ല വിദ്യാലയങ്ങള്‍ , ആവശ്യത്തിന് മരുന്നും ചികിത്സയും നല്‍കുന്ന ആശുപത്രികള്‍ , കൃഷിയെ പിന്തുണയ്ക്കുന്ന പുത്തന്‍ പാക്കേജുകള്‍ അങ്ങനെ അങ്ങനെ നീളുന്നു ആവശ്യങ്ങള്‍ . സംസ്ഥാനം രൂപീകരിച്ച് വര്‍ഷം പതിനാറ് കഴിയുമ്പോഴും ആവശ്യങ്ങള്‍ അങ്ങനെതന്നെ നിലനില്‍ക്കുന്നു. വഴിയരികില്‍ കണ്ട ഒാരോ മുഖങ്ങളും നിറം മങ്ങിയ സ്വപ്നങ്ങളുടെ നേര്‍ചിത്രങ്ങളായി മാറുന്നു. പുതിയ സര്‍ക്കാരെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന പ്രതീക്ഷയോടെയാണ് ഓരോ തിരഞ്ഞെടുപ്പിനേയും ഉത്തരാഖണ്ഡുകാര്‍ നോക്കികാണുന്നത്. കറപുരണ്ട രാഷ്്ട്രീയ നാടകങ്ങള്‍ കണ്ടുമടുത്തവര്‍ പുത്തന്‍ പ്രതീക്ഷകളെ ഹൃദയത്തിലേറ്റി തിരഞ്ഞെടുപ്പിനൊരുങ്ങുന്നു. വാഗ്ദാനങ്ങളെല്ലാം പഴയതുതന്നെ, പ്രതീക്ഷയറ്റ ഒരു പറ്റം സാധാരണക്കാരുടെ മുഖങ്ങളാണ് ഞങ്ങളെ യാത്രയാക്കിയത്.