പത്തുവർഷത്തിനു ശേഷം തിളക്കമാര്‍ന്ന ജയത്തോടെ പഞ്ചാബിൽ കോൺഗ്രസ് ഭരണത്തിലേക്ക്. 117 ൽ 76 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ആം ആദ്മി 28 സീറ്റുകളിൽ മുന്നേറുമ്പോള്‍ ഭരണകക്ഷിയായ ബിജെപി-അകാലിദൾ സഖ്യത്തിന്റെ മുന്നേറ്റം 17 സീറ്റിലൊതുങ്ങി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്ന മുന്നേറ്റമാണ് പഞ്ചാബിലുണ്ടായത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പട്യാല മണ്ഡലത്തിൽ വിജയിച്ചു.
മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ ലാംബിയിൽ മുന്നിലെത്തി. ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസിലെത്തിയ നവജ്യോത് സിംഗ് സിദ്ധു അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്നു കരുതിയ ഭഗവന്ത് മാന് ജലാലാബാദിൽ വിജയിക്കാനായില്ല. ലഹരി മരുന്നു മാഫിയയെ അടിച്ചമർതുന്നതിൽ പരാജയപ്പെട്ടുവെന്നും അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നും സിദ്ദു പറഞ്ഞു.
ചണ്ഡീഗഡിൽകോൺഗ്സ് ആസ്ഥാനത്തു പ്രവർത്തകർ വിജയാഘോഷം തുടരുകയാണ്. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വ വിജയമായാണ് പഞ്ചാബിലെ വിജയത്തെ ജനങ്ങൾ കാണുന്നത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഇടപെടലുകൾക്ക് ഇനി പഞ്ചാബ് സർക്കാരിന്റെ പിന്തുണ പ്രധാനമായിരിക്കും.