എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റിച്ച് ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി. പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ഭരണം പിടിയ്ക്കാൻ ബിജെപിയും രംഗത്തുണ്ട്.ആംആദ്മി പാർട്ടി അക്കൗണ്ട് തുറന്നില്ല.കോൺഗ്രസ് 17സീറ്റിലും ബിജെപി 13 സീറ്റിലും ജയിച്ചു
തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ തുടക്കം മുതൽ പ്രകടമാക്കിയ കോൺഗ്രസ് 40 മണ്ഡലങ്ങളിലും ഫലം അറിഞ്ഞപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി.ആംആദ്മി പാർട്ടിയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാത്തതിനാൽ ഭരണവിരുദ്ധവികാരം കൃത്യമായി കോൺഗ്രസിന്റെ പെട്ടിയിൽ വീണു.ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എൽവിസ് ഗോമസ് കുൻകോളിം മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കോൺഗ്രസ് പ്രമുഖരിൽ ദിഗംബര്‍ കാമത്തും പ്രതാപ് സിങ് റാണെയും ജയിച്ച് കയറി.കോൺഗ്രസ് ഭരണം പിടിച്ചാൽ ഇവരിലൊരാൾ മുഖ്യമന്ത്രിയാകും.ഭരണവിരുദ്ധ വികാരം ഏറ്റവും പ്രകടമായത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെ.ലക്ഷ്മീകാന്ത് പർസ്വേക്കർ തോറ്റത് മുവ്വായിരത്തിൽ പരം വോട്ടിന്.എന്നാൽ മാപുസ മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ ബിജെപിയുടെ മാനം കാത്തു.മനോഹർ പരീക്കർ മാറി നിന്നിട്ടും പനാജി മണ്ഡലം ബിജെപിയെ കൈവിട്ടില്ല.എന്നാൽ മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുെട പിന്തുണ നഷ്ടപ്പെട്ടത് സിറ്റിങ് സീറ്റുകളിൽ പോലും ബിജെപിയ്ക്ക് തിരിച്ചടിയായി.എംജിപിയ്ക്ക് പുറമെ ഗോവ ഫോർവേഡ് പാർട്ടിയും നേട്ടമുണ്ടാക്കി,ഇരു പാർട്ടികളും മൂന്ന് സീറ്റുകൾ നേടി.ഫോർേവഡ് പാർട്ടിയുടെ സീറ്റുകൾ കോൺഗ്രസിനും എംജിപിയുടെ സീറ്റുകൾ ബിജെപിയ്ക്കും തുണയാകും,എൻസിപിയുടെ ഒരു സീറ്റും കോൺഗ്രസിനുള്ളതാണ്.മൂന്ന് സ്വതന്ത്രരുടെ നിലപാടുകൾ നിർണായകം.
ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിൽ പ്രാദേശിക പാർട്ടികളും സ്വതന്ത്രരും കോൺഗ്രസിനെ പിന്തുണച്ചാൽ ഭരണം തിരിച്ച് പിടിയ്ക്കാൻ എളുപ്പം എന്നാല്‍ ഗോവയിൽ ഭരണം പിടിയ്ക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകിയ ആഹ്വാനം നടപ്പാക്കാൻ ഗോവൻ ബിജെപിയും ചരട് വലി തുടങ്ങിയിട്ടുണ്ട്.