നാടകീയ നീക്കങ്ങള്‍ക്കിടെ മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കി. കേവല ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കി ബി.ജെ.പി വീണ്ടും ഗവര്‍ണറെ കാണും. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രോം ഇബോബി സിങിനെ വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കാതെ ഇബോബി സിങിനോട് സ്ഥാനമൊഴിയാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗോവയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പ്രതിരോധ വകുപ്പിന്റെ അധിക ചുമതല നല്‍കി
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവിനെ തീരുമാനിക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ ഇതേസമയത്ത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചരടുവലിയിലായിരുന്നു ബി.ജെ.പി. മണിപ്പൂരില്‍ പ്രാദേശികപാര്‍ട്ടികളായ എന്‍ പി.പിയേയും എന്‍ പിഎഫിനേയും കൂടെകൂട്ടിയാണ് ബി.ജെ.പി കേവല ഭൂരിപക്ഷം തികച്ചത്.ഇരുപാര്‍ട്ടികള്‍ക്കും നാല് അംഗങ്ങള്‍ വീതം. ഇതിനു പുറമെ ഓരോ അംഗങ്ങള്‍ വീതമുള്ള എല്‍ജെപിയും ത്രിണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയ്ക്ക് പിന്തുണ അറിയിച്ചു. എന്നാല്‍ മാന്ത്രിക സംഖ്യയായ മുപ്പത്തിഒന്നില്‍ എത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന് ഇനി മൂന്നുപേരുടെ പിന്തുണ കൂടിവേണം. ഇതിനിടെയിലാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കും.
രാഷ്ട്രീയനീക്കങ്ങള്‍ക്കുശേഷം ഗോവയില്‍ ചിത്രം ഏതാണ്ട് വ്യക്തമായി.മൂന്നുസീറ്റുകള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമതക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടേയും പിന്തുണ ബി.ജെ.പിയ്ക്ക് ലഭിച്ചു. മനോഹര്‍ പരീക്കര്‍ മാപുസ മണ്ഡലത്തില്‍ ജനവിധി തേടും. പണാധിപത്യം കൊണ്ട് ബി.ജെ. പി ജനാധിപത്യത്തെ കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടി ശരിയല്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.