ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോള്‍ രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തും,ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും. അപ്രതീക്ഷിതമായ ചില വിജയങ്ങളും കണ്ടും അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍.
രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ടിടത്തും വൃത്തിയായി തോറ്റു. ഗോവയിലെ മാന്‍ഡ്രേം മണ്ഡലത്തില്‍ മൂവായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറിന്‍റെ പരാജയം. പഞ്ചാബിലെ ലാംബിയില്‍ കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും അകാലിനേതാവും മുഖ്യമന്ത്രിയുമായ പ്രകാശ്സിങ് ബാദല്‍ ജയിച്ചു കയറി. ലാംബിയില്‍ തോറ്റെങ്കിലും പട്യാലയില്‍ ജയിച്ച് അമരീന്ദറും നിയമസഭ പ്രാതിനിധ്യം ഉറപ്പാക്കി. പ്രകാശ്സിങ് ബാദലിന്‍റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍സിങ് ബാദലും തോറ്റില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ നിന്ന് മറുകണ്ടം ചാടി കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം നവ്്ജ്യോത് സിങ് സിദ്ദുവിനെയും ജനം കൈവിട്ടില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷ റീത്ത ബഹുഗുണ ജോഷി ലക്നൗ കാന്‍റില്‍ നിന്നും ജയിച്ചപ്പോള്‍ തോറ്റത് മുലായംസിങിന്‍റെ മരുമകള്‍ അപര്‍ണ യാദവ്.
തിരഞ്ഞെടുപ്പിന് മുമ്പ് സമാജ്്്വാദി പാര്‍ട്ടിയിലുണ്ടായ കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍മാരായ ശിവ്്പാല്‍ യാദവും,അസംഖാനും പക്ഷേ ആഞ്ഞടിച്ച ബിജെപി തരംഗത്തിലും വീണില്ല. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദയും തോല്‍ക്കാതെ പിടിച്ചു നിന്നു. മുസാഫര്‍ നഗര്‍ കലാപത്തിന്‍റെ പേരിലുയര്‍ന്ന ആരോപണങ്ങളൊന്നും ബിജെപി നേതാക്കളായ സംഗീത് സോം,സുരേഷ് റാണ എന്നിവരെ ബാധിച്ചില്ല. ഇരുവരും ജയിച്ചു. നോയിഡയില്‍ നിന്ന് ജനവിധി തേടിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ മകന്‍ പങ്കജ് സിങ്ങും അനായാസം ജയിച്ചു കയറി.