മണിയാശാന് മന്ത്രിയായതില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്തെങ്കിലും പരിപാടി കാണും. സ്വീകരണവും മറ്റും. അവിടെ എന്തെങ്കിലുമൊക്കെ മണിയാശാന്‍ തട്ടിവിടുകയും ചെയ്യും. ഇതിനൊക്കെ പുറമേയാണ് കോടതിയുടെ ചില ഇടപെടലുകള്‍. കൊലക്കേസില്‍ പ്രതിയായ ഒരു മന്ത്രി പൊലീസിന്റെ സല്യൂട്ടും വാങ്ങി ചിരിച്ചു നടക്കുന്ന ചില നല്ലനിമിഷങ്ങള്‍ കണ്ടുവരാം.
വലിയ കേസും കൂട്ടവും ഒന്നുമില്ലാതെയാണ് ഇ.പി.ജയരാജന്റെ രാജി പാര്‍ട്ടി സെക്രട്ടറിയേറ്റ് എഴുതിമേടിച്ച് പാര്‍ട്ടിയുടെ യശ്ശസ്സുയര്‍ത്തിയ ജയരാജനെ അഭിനന്ദിച്ച് പാര്‍ട്ടി സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ചത്. മണിയാശാനെതിരെ കോടതി നിലപാടെടുത്തപ്പോഴും പാര്‍ട്ടി സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ചു കെട്ടോ. ജനാധിപത്യസംവിധാനവും അവിടുത്തെ കോടതി വ്യവഹാരവും ഒക്കെ ഒരു അടവുനയത്തിന്റെ ഭാഗമായി മാത്രമേ പാര്‍ട്ടി കാണുന്നുള്ളു എന്നതുകൊണ്ട് മണിയാശാന് പാര്‍ട്ടി ലോങ് ബെല്‍ അടിക്കാനാണ് തീരുമാനം.
മന്ത്രിമാരുടെ രാജിക്കാര്യത്തില്‍ കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ പ്രതികരിക്കാന്‍ കഴിയുന്ന ഒരാളേയുള്ളു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രത്യേകിച്ചും ധാര്‍മികത എന്ന വിഷയത്തിലൂന്നി അദ്ദേഹത്തിന് ചിലത് പറയാന്‍ തീര്‍ച്ചയായും സാധിക്കും.
ചാണ്ടിസാര്‍ വരെ ഇങ്ങനെ ഉള്ളില്‍ തൊട്ട് പറഞ്ഞാല്‍ വിഎസിന് നോക്കി നില്‍ക്കാനൊക്കില്ല. എംഎം മണി തുടരുന്നതില്‍ ധാര്‍മികതയില്ല എന്നാണ് ഭരണപരിഷ്കാര സമിതി ചെയര്‍മാന്റെ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ അദ്ദേഹം പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. ഇനി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു കാര്യം ചെയ്യണം, വിഎസിനെ കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷമായി അങ്ങ് പ്രഖ്യാപിച്ചേക്കണം. ഇനി വിഎസ് ഓര്‍ക്കേണ്ട ഒരു കാര്യം എന്താണെന്ന് വച്ചാല്‍ ഈ ഭരണപരിഷ്കാര കമ്മിഷനെ മാറ്റാന്‍ പിണറായിക്ക് ഒരുകത്തെഴുത്തിന്റേയും ആവശ്യമില്ലെന്ന കാര്യമാണ്.