ഏതായാലും ഒരു പ്രതിസന്ധിയുണ്ടായാല്‍ അത് പരമാവധി വഷളാക്കുക എന്ന സ്ഥിരം സ്വഭാവം ഇവിടെയും പിണറായി കൈവിട്ടിട്ടില്ല. അങ്ങനെ ഉണ്ടായതാണ് ഏതോ പിള്ള എന്ന ചരിത്രത്തില്‍ ഇടംപിടിച്ച പ്രസ്താവന.
കോടികള്‍ വിലയുള്ള ഭൂമി വേണ്ടെന്നു വച്ച ഒരു മാതൃകാ പൊതു പ്രവര്‍ത്തകനെപ്പറ്റിയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. അദ്ദേഹം മരിച്ചുപോയത് നന്നായി. ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു വിജിലന്‍സ് കേസ് കൂടി നേരിടേണ്ടി വന്നേനെ. നഗരത്തിലെ ഭൂമി സര്‍ സിപിക്ക് വിട്ടുകൊടുത്തതിലെ അഴിമതി അന്വേഷിക്കാന്‍. ഏതായാലും സീന്‍ വഷളായപ്പോള്‍ മുഖ്യമന്ത്രി വിശദീകരണവുമായി വന്നു. അത്രയും നല്ലത്
ഈ സംഭവങ്ങളുടെ പിന്നില്‍ മറഞ്ഞു പോകുന്ന ഒരു തന്ത്രമുണ്ട്. അതായത്, ലോ അക്കാദമി ഭൂമിയെപ്പറ്റി ഉണ്ടായിരുന്ന പ്രധാന പരാതി , സര്‍ സിപി പിടിച്ചെടുത്ത നടരാജ പിള്ളയുടെ ഭൂമി നടരാജപിള്ളയുടെ കുടുംബത്തിന് തിരികെ കൊടുക്കുക എന്നതല്ല. അങ്ങനെ ഒരു കുടുംബവും കോളജ് മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കമായിരുന്നെങ്കില്‍ നാട്ടുകാര്‍ക്ക് ഈ താല്‍പര്യം വരില്ലല്ലോ. പ്രശ്നം പൊതുതാല്‍പര്യത്തിന് വേണ്ടി സര്‍ക്കാര്‍ ഒരു മാനേജ്മെന്റിന് കൊടുത്ത ഭൂമി അവര്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടോ, ട്രസ്റ്റില്‍ കാവല്‍ക്കാരാകേണ്ട സര്‍ക്കാരിലെയും ജുഡീഷ്യറിയുടെയും പ്രതിനിധികളെയും ഒഴിവാക്കി കുടുംബ സ്വത്താക്കിയോ എന്നൊക്കെയുള്ളതാണ്. അതിനെപ്പറ്റിയാണ് അന്വേഷണം നടക്കേണ്ടതും നടപടിയുണ്ടാകേണ്ടതും. മുഖ്യമന്ത്രി കൃത്യമായി ഈ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പ്രശ്നം സര്‍ സിപിയും നടരാജപിള്ളയുടെ കുടുംബവും തമ്മിലാക്കി. ഏതോ പിള്ള പ്രയോഗം വഴി അനാദവരവിന്റെ വിവാദവുമുണ്ടാക്കി. അതിന് അദ്ദേഹം ഒരു ന്യായവും പറഞ്ഞു
ഇതു കേട്ടാല്‍ തോന്നുക നടരാജപിളളയുടെ കുടുംബത്തിന് ഭൂമി തിരിച്ചു കൊടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു എന്നും അതിന് ഉത്തരമായി പഴയ കാര്യമായതിനാല്‍ ആ കേസ് പരിഗണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നാണ്. ആ ചോദ്യം മുഴുവനും ഒന്നു ശ്രദ്ധിച്ച് കേട്ടുനോക്കാം
ചോദ്യത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിക്കുന്ന ഒരു കാര്യം മാത്രമാണ് നടരാജപിള്ളയുടെ കുടുംബത്തിന്റെ ആവശ്യം. ചോദ്യം ട്രസ്റ്റ് നടത്തിയ നിയമലംഘനങ്ങള്‍ പരിശോധിച്ച് ഭൂമി തിരിച്ചെടുക്കുമോ എന്നാണ്. അതാണ് നല്ല വൃത്തിയായി അട്ടമറിക്കപ്പെട്ടത്.
തല്‍ക്കാലം മുഖ്യമന്ത്രി പറയുന്നതാണ് കാര്യം. സിപിഐയും വിഎസുമൊക്കെ ഇങ്ങനെ ഓരോന്നു പറയുമെന്നല്ലാതെ വലിയ കാര്യമൊന്നുമില്ല. കാരണം, പാര്‍ട്ടി എന്നു പറഞ്ഞാല്‍ ഇപ്പോഴും പിണറായി തന്നെയാണ്.