ചുമര്‍ചിത്രകലയെ സാരികളിലും കാന്‍വാസിലും പകര്‍ത്തി ജനകീയമാക്കാന്‍ ശ്രമിക്കുന്ന ഒരു വീട്ടമ്മയെ പരിചയപ്പെടാം. കലാധ്യാപിക കൂടിയായ പയ്യന്നൂര്‍ സ്വദേശി രശ്മിയ്ക്ക് ഇത് മികച്ച വരുമാനമാര്‍ഗം കൂടിയാണ്.
ക്ഷേത്രച്ചുമരുകളില്‍ നിന്ന് ചുമര്‍ചിത്രകല പുറത്തുവന്നിട്ട് ഏറെക്കാലമായിട്ടില്ല. ജനപ്രിയ ചിത്രകലയുടെ മുഖ്യധാരയില്‍ എത്തിപ്പെടാനുള്ള പരിശ്രമങ്ങള്‍ മുന്നോട്ടുപോയിട്ടുമില്ല. ഈ ഘട്ടത്തിലാണ് പയ്യന്നൂര്‍ സ്വദേശി രശ്മിയുടെ പരിശ്രമങ്ങള്‍ ശ്രദ്ധനേടുന്നത്. കാന്‍വാസുകളും സാരികളും മ്യൂറല്‍ പെയിന്റിങ്ങിന് മാധ്യമമാക്കുന്ന രശ്മി പാരമ്പര്യത്തില്‍ നിലയുറപ്പിച്ചുതന്നെയാണ് പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്.
സ്കൂള്‍പഠനകാലം മുതല്‍ ചിത്രരചനാമല്‍സരങ്ങളില്‍ പങ്കെടുത്തിരുന്ന രശ്മി പിന്നീട് ചിത്രകലാപഠനത്തിലേക്കും അതുവഴി കലാധ്യാപനരംഗത്തുമെത്തി. പിന്നീടാണ് മുഴുവന്‍സമയ ചിത്രകാരിയാകുന്നത്. മ്യൂറല്‍ സാരികളുടേയും കാന്‍വാസുകളുടേയും മികവ് കേട്ടറിഞ്ഞ് ധാരാളംപേര്‍ വാങ്ങാനെത്തുന്നുണ്ട്. ആസ്വാദകരുടെ ആശയങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ വരച്ചുനല്‍കാനും രശ്മിയ്ക്ക് മടിയില്ല.
ചിത്രരചന പ്രധാനവരുമാനമാര്‍ഗമായി തിരഞ്ഞെടുത്തതോടെ തിരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളുടെ ബോര്‍ഡുകളും ചുവരെഴുത്തുകളും ഡിസൈന്‍ ചെയ്യാനും വരയ്ക്കാനും രശ്മി തയാറായി. കുട്ടികളെ ചിത്രകല പരിശീലിപ്പിക്കാനും അവര്‍ സമയം കണ്ടെത്തുന്നു. പിന്തുണയേകി ഭര്‍ത്താവ് വിജയനും ഒപ്പമുണ്ട്.