തോട്ടപ്പണിക്കാരനിൽ നിന്ന് സിനിമാ ഗാനരചയിതാവായി പ്രേമൻ. ഗുരുവായൂർ സ്വദേശി പ്രേമൻ എഴുതിയ ഗാനമാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനം ആലപിക്കുന്നതാകട്ടെ യേശുദാസും. കാൽനൂറ്റാണ്ടിലേറെയായി പ്രേമന് ഒറ്റ മേൽവിലാസമേയുള്ളു. തോട്ടപ്പണിക്കാരൻ. ഇനി അത് മാറുകയാണ്. മലയാള സിനിമാ ഗാനരചയിതാവ് എന്ന പുതിയ വിശേഷണവും സ്വന്തമാക്കിക്കഴിഞ്ഞു.
പ്രേമനെഴുതിയ ഈ ഗാനം പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂർവം മുൻസൂർ എന്ന പുതിയ സിനിമയിൽ നമുക്ക് കേൾക്കാം. ഗുരുവായൂരിലെ സൗഹൃദസദസുകളിൽ പ്രേമൻ സ്വന്തം വരികൾ പാടുന്നത് കേട്ടിട്ടുള്ള പി.ടി. കുഞ്ഞുമുഹമ്മദ് തന്നെയാണ് ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലേക്ക് ഗാനം എഴുതി നൽകാൻ ആവശ്യപ്പെട്ടത്.
രമേശൻ നായർ ഈണം നൽകുന്ന വരികൾക്ക് ശബ്ദം നൽകുന്നത് യേശുദാസാണ്. അതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് പ്രേമൻ. നാടൻപാട്ടും മാപ്പിളപ്പാട്ടും ഭക്തിഗാനങ്ങളുമൊക്കെയായി ആയിരത്തിലേറെ പാട്ടുകൾ പ്രമേനെഴുതിയിട്ടുണ്ട്. ഒടുവിൽ ചിരകാല സ്വപ്നം യാഥാർഥ്യമാകുമ്പോളും സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത ഇദേഹം രണ്ട് കുട്ടികളടങ്ങുന്ന കുടുംബം പോറ്റാനായി തോട്ടപ്പണിയുടെ തിരക്കിൽ തന്നെയാണ്.