നോട്ട് പ്രതിസന്ധി തളർത്തിയ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് അതിശൈത്യം, ഉണർവേകുകയാണ്. താപനില മൈനസ് ഒന്നിലേക്ക് താഴ്ന്നതോടെ വിദേശ സഞ്ചാരികൾക്കുൾപ്പെടെ മൂന്നാറിനോടുള്ള പ്രിയമേറി.
മൂന്നാറിലെ തണുപ്പിനെ അടുത്തറിയാൻ പുതച്ചുമൂടി കിടന്നാൽ പോരാ.. പുറത്തിറങ്ങി നടക്കണം.. അതും കൊച്ചുവെളുപ്പാൻകാലത്ത്....പൂജ്യത്തെ തൊട്ടുതലോടി നിൽക്കുന്ന താപനില ശരീരത്തെ വരിഞ്ഞുമുറുക്കുകയാണ്.. ചുറ്റുമുള്ള പുൽക്കൊടികളിലെല്ലാം അതിശൈത്യം അടയാളമിട്ട് കഴിഞ്ഞു....സിനിമാഫ്രെയിമുകളിൽ കണ്ട് മറഞ്ഞ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മൂന്നാറും മാറിയിരിക്കുന്നു..
മൂന്നാറിന്റെ സൗന്ദര്യം ഒപ്പിയെടുക്കാൻ ഞങ്ങൾക്ക് മുന്നേ വിദേശ സഞ്ചാരികൾ ക്യാമറയുമായി ഓടിയിറങ്ങി. തണുപ്പ് ഇവർക്ക് പുത്തരിയല്ല.. പക്ഷെ ഈ കാഴ്ചകൾ ഏറെ വിലപ്പെട്ടതാണ്.. പല്ലുകൾ കൂട്ടിയിടിച്ച് ഒരു വാക്ക് ഉരിയാടാനാകാതെ വിറച്ചു നിന്ന ഞ്ഞങ്ങളെ പുച്ഛത്തോടെ നോക്കി മറ്റുചിലർ കടന്നുപോയി. മരംകോച്ചുന്ന തണുപ്പിൽ സ്കൂളിലും ജോലിക്കും പോകുന്നവരെ സമ്മതിക്കണം..
നോട്ടുകളുടെ പിൻമാറ്റത്തിലൂടെ നിരാശരായ ഹോട്ടൽ റിസോർട്ടുടമകളെല്ലാം പെരുത്ത് സന്തോഷത്തിലാണ്... രാവിലെ എട്ട് മണി കഴിഞ്ഞാൽ പിന്നെ എല്ലാം സാധാരണ ഗതി. സന്ധ്യമയങ്ങുന്നതോടെ അതിശൈത്യത്തിന്റെ മറ്റൊരു പുലരിയിലേക്ക് പ്രകൃതി ഒരുങ്ങുന്ന കാഴ്ച കൂടി കാണാം...