സ്ത്രീത്വത്തിന്റെ ആഘോഷമായ ഒരുസംഗീതനൃത്ത ആവിഷ്കാരത്തെക്കുറിച്ചാണ് ഇനി. ബാലേ എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തില്‍ പ്രശസ്ത നര്‍ത്തകരും സംഗീതജ്ഞരും അണിനിരക്കുന്നു. സുഹൃത്തുക്കളായ സുദീപ് പാലനാടും ശ്രുതി നമ്പൂതിരിയും ചേര്‍ന്നാണ് പാട്ടൊരുക്കിയത്. സുദീപിന്റെ ഈണത്തിന് വരികളെഴുതിയതും ദൃശ്യാവിഷ്കാരം ഒരുക്കിയതും ശ്രുതി തന്നെ.
സംഗീതം കേവലം കേൾവിക്കുള്ളതല്ല, അത് പലപ്പോഴും സ്രഷ്ടാക്കളുടെ നിലപാടുകൾ വിളിച്ചറിയിക്കാനുള്ള മാധ്യമംകൂടെയാണ് എന്ന യുക്തിയിൽനിന്നാണ് ആറുമാസങ്ങൾക്ക് മുൻപ് ബാലേ എന്ന പാട്ട് പിറന്നത്. വരികളിൽ പെണ്മയുടെ അകംപൊരുളും അഴകളവുകളും ഉൾക്കൊണ്ടുകൊണ്ട് നളിനകാന്തിയുടെയും തിലക്-കമോദിന്റേയും ഗഹനഭാവങ്ങളെ ആവിഷ്കരിക്കുന്നു ഈ പാട്ട്. സുദീപ് പാലനാട് നളിന-കമോദിന് തന്റെ ഈണത്തിലൂടെ സ്വകീയമായ ഒരു ഭാഷ്യം ഉണ്ടാക്കിയപ്പോൾ ശ്രുതി നന്പൂതിരിയുടെ വരികൾ ആ ഈണത്തിന് സ്ത്രീത്വത്തിന്റെ ഇതരങ്ങളായ അലങ്കാരങ്ങളെ പകർന്നു. ഇന്ത്യയിലെ പേരെടുത്ത ആറ് നർത്തകിമാർ അവരുടെ തനതു നൃത്തസങ്കേതങ്ങളിലൂടെ ബാലേയുടെ അന്തസത്തയെ ആവിഷ്കരിക്കുമ്പോൾ അതിന്റെ ദൃശ്യഭാഷക്ക് വേറിട്ടൊരു മാനമാണ് കൈവരുന്നത്.
മീനാക്ഷി ശ്രീനിവാസൻ , കപില വേണു , ആരുഷി മുദ്ഗൾ , ഹരിപ്രിയ നമ്പൂതിരി , നന്ദിത പ്രഭു , റിമ രാജൻ എന്നീ പ്രതിഭകളെ ആവിഷ്കരിക്കുന്ന ബാലേയുടെ ദൃശ്യഭാഷയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നതും ഗാനരചയിതാവായ ശ്രുതി തന്നെയാണ്. സ്രഷ്ടാവിനോളം സൃഷ്ടിയെ ഉൾക്കൊണ്ടവർ വേറെയുണ്ടാവില്ല എന്നതിനാൽ സംഗീതകാരനായ സുദീപ് തന്നെയാണ് ബാലേയുടെ പ്രധാനപതിപ്പ് ആലപിച്ചിരിക്കുന്നതും. സുമേഷിന്റെ ഗിറ്റാറും, ഭവ്യലക്ഷ്മിയുടെ വയലിനും, രഘുനാഥന്റെ പുല്ലാങ്കുഴലും ചേർന്നപ്പോൾ ബാലേയിലെ സംഗീതം അതിസൂക്ഷ്മമായ മറ്റൊരുതലത്തിലേക്കുയർന്നു. ബാലേ എന്ന പെൺപാട്ടിനെ ടാട്ടാ ട്രസ്റ്റിന്റെയും, ബോധി സൈലന്റ് സ്‌കേപ്പിന്റെയും, ഡബ്ള്യു.എഫ്.ബി. ബെയെഡിന്റെയും, ഗാല്ലറി ഓ.ഈ.ഡിയുടെയും സഹായത്തോടെയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത് വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷനാണ്. ഛായാഗ്രഹണം - പ്രയാഗ് മുകുന്ദൻ, എഡിറ്റിങ് - നൗഫൽ അഹമ്മദ്, സ്റ്റിൽസ് - രഞ്ജീഷ് മേലെപറമ്പത്ത്, സ്റ്റീരിയോ മിക്സിങ്- ഗോകുൽ നമ്പു.
2016 ജൂലൈ രണ്ടിനാണ് ബാലേ ഏകദേശം ഒരു പാട്ടുരൂപമാവുന്നത്. സുദീപും ശ്രുതിയും കേൾക്കാനിടയായ ഒരു സ്പാനിഷ് ഗിറ്റാർ ലൈവ് ആയിരുന്നു ബാലേക്ക് അവലംബം. തികച്ചും പാശ്ചാത്യശൈലിയിലുള്ള ആ സംഗീതത്തിൽ ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതത്തിലെ രാഗങ്ങളായ നളിനകാന്തിയുടെയും തിലക്-കമോദിന്റേയും ഛായ കാണാനായതായിരുന്നു ബാലേയുടെ പിറവിക്ക് കാരണമായത്. നളിന-കമോദിനെ സുദീപ് തന്റേതായ രീതിയിൽ ആവിഷ്കരിച്ചപ്പോൾ ആ ഈണത്തിൽ ശ്രുതിക്ക് ശ്രുതിയെത്തന്നെ ഏറെ കാണാൻ കഴിഞ്ഞതാവണം ബാലേയിലെ വരികളിൽ പെൺമ എന്ന ആശയം നിറഞ്ഞൊഴുകിയത്. തുടർന്ന് ബിജിബാൽ, സുമേഷ് പരമേശ്വർ, ഭവ്യലക്ഷ്മി, രാഘുനാഥൻ, കല്യാണി മേനോൻ, രഞ്ജനി-ഗായത്രി, സുജാത മോഹൻ, ശ്രേയ ജയദീപ് തുടങ്ങീ പ്രതിഭാധനരായ ഒരുകൂട്ടം സംഗീതജ്ഞരുടെയും, മീനാക്ഷി ശ്രീനിവാസൻ, കപില വേണു, ആരുഷി മുദ്ഗൾ, ഹരിപ്രിയ, നന്ദിത പ്രഭു, റിമ കല്ലിങ്കൽ തുടങ്ങിയ നർത്തകിമാരുടെയും സർഗ്ഗപരതയിലൂടെയാണ് ബാലേ വളർന്നത്.