പേരില്‍ പോലും വശ്യമായ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഇലവീഴാപൂഞ്ചിറയിലേക്കാണ് യാത്ര. പുരാണവുമായും ഹിമമേഘങ്ങളുമായും ഇഴചേര്‍ന്ന് കിടക്കുന്ന പ്രദേശം ഇന്നും സന്ദർശകരുടെ കാണാമറയത്താണ്.മീശപ്പുലിമലയിലും മൂന്നാറിലും ഊട്ടിയിലുമൊക്ക് മഞ്ഞ് വീഴുന്നത് കണ്ടവരും കാണാന്‍ കൊതിക്കുന്നവരും ഇവിടെകൂടി ഒന്ന് കണ്ട് നോക്കണം.
ഇലകള്‍ തൊട്ട് അശുദ്ധമാക്കാത്ത പൂക്കള്‍ നിറഞ്ഞ തടാകം.ഇലവീഴാപൂഞ്ചിറയെന്ന ആ വശ്യമായ പേരിൽ മാത്രം ഒതുങ്ങുന്നില്ല സൗന്ദര്യ കാഴ്ചകൾ. മേഘശകലങ്ങളെ തൊട്ടുരുമി കിന്നാരം പറഞ്ഞ നിൽക്കുന്ന കുന്നിന്‍മുകളിലെത്തണം പൂഞ്ചിറയെ അടുത്തറിയാൻ. കാഴ്ചമറച്ച് തെന്നിനീങ്ങുന്ന കോടമഞ്ഞ് ഇവർക്കിടയിൽ കണ്ണാരംപൊത്തി കളിക്കുന്ന പുല്‍ക്കൊടികൾ.
ഇവർക്കിടയിലൂടെ കുളിരുമായി പാഞ്ഞെത്തുന്ന കുറുമ്പി കാറ്റ്. കുന്നുകളുടെ മടിത്തട്ടില്‍ ഇക്കിളികൂട്ടിയൊഴുകുന്ന ജലാശയം അങ്ങനെ വിഭവസമൃദ്ധമാണ് പൂഞ്ചിറയിലെ കാഴ്ചകൾ.
പഞ്ചപാണ്ടവരും പാഞ്ചാലിയും പൂഞ്ചിറയെ പുരാണവുമായി ചേർത്തുവെയ്ക്കുന്നു.വനവാസക്കാലത്ത് പാഞ്ചാലിക്ക് കുളിക്കാനായി ഈ കുന്നിൻ മുകളിൽ ചിറ നിർമിച്ചു.പൂക്കള്‍ നിറയുന്ന കുളത്തില്‍ പക്ഷെ ഒരു കരിയിലപോലും സ്പര്‍ശിക്കാറില്ലെന്ന കഥ ഇലവീഴാപൂഞ്ചിറയെന്ന പേരും സമ്മാനിച്ചു. കാലങ്ങൾക്കൊപ്പം കൺവെട്ടത്ത് നിന്ന് അപ്രത്യക്ഷമായ ചിറ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
മൂടല്‍മഞ്ഞ് അനുമതി നല്‍കിയാൽ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടെ വിദൂര കാഴ്ചയും ഇവിടെ നിന്ന് ആസ്വദിക്കാം.
കാര്യമായി ജനശ്രദ്ധ ആകര്‍ഷിച്ചിട്ടില്ലാത്ത പൂഞ്ചിറ ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലാണ്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3200 അടി ഉയരത്തിലാണ് പ്രദേശം. തൊടുപുഴയിൽ നിന്ന് കാഞ്ഞാറിലെത്തി 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാപൂഞ്ചിറയിലെത്താം. ഓഫ് റോഡ് റേസിന്റെ ത്രില്ലും ഈ യാത്രയിൽ അനുഭവിച്ചറിയാം. വാക്കുകൾക്കും ദൃശ്യങ്ങൾക്കും അപ്പുറമാണ് പൂഞ്ചിറയുടെ സൗന്ദര്യം.അത് അടുത്തറിയാൻ ഈ കുന്നിൻമുകളിൽ നേരിട്ടു തന്നെ എത്തണം.