തൊടുപുഴയിൽ 125 വർഷം പ്രായമുള്ള നെല്ലിമരത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആയുർവേദ ചികിത്സ. ധന്വന്തരി സദനത്തിലെ മുത്തശ്ശിമരത്തിന് നൂറ്റാണ്ടുകൾ മുമ്പ് നിലനിന്നിരുന്ന വൃക്ഷായുർവേദ ശാസ്ത്ര പ്രകാരമാണ് ചികിത്സ നൽകിയത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർകാഴ്ചകൂടിയായി ഈ ചികിത്സാരീതി.
ധന്വന്തരി കുടുംബത്തിന്റെ ആയൂർവേദ പാരമ്പര്യത്തിലും ചരിത്രത്തിലും വേരുകൾ ആഴ്ത്തി നിൽക്കുന്ന മുത്തശ്ശിമരത്തിൽ ഒരു വർഷം മുമ്പാണ് അവശതകൾ കണ്ടത്. മരത്തിന്റെ വേരും ശിഖരങ്ങളും ദ്രവിച്ച് നിലംപൊത്തുമെന്ന അവസ്ഥയിെത്തി. വെട്ടിമാറ്റാതെ മരത്തെ എങ്ങനെ സംരക്ഷിക്കാമെന്ന അന്വേഷണമാണ് വൃക്ഷായുർവേദത്തിലെത്തിയത്. പൂർണമായും ആയുർവേദ കൂട്ടുകളിലൂടെ രോഗം മുക്തമാക്കുന്ന ചികിത്സ. കേരളത്തിൽ ഇത് ഫലപ്രദമായി നടപ്പിലാക്കിയ പരിസ്ഥിതി പ്രവർത്തകൻ കെ.ബിനു ധന്വന്തരി കുടുംബത്തിന്റെ സഹായത്തിനെത്തി. നാടൻ പശുവിന്റെ ചാണകം, പാൽ, വയലിലെ മണ്ണ്,ചിതൽപുറ്റ്, നെയ്യ്, തേൻ, എള്ള് എന്നിവയാണ് ഔഷധകൂട്ടുകൾ. വെള്ളം ചേർക്കാതെ കൂട്ടുകൾ കുഴച്ചെടുത്ത് മരത്തിൽ കേടുവന്ന ഭാഗത്ത് തേച്ച് പിടിപ്പിച്ച ശേഷം തുണികൊണ്ട് പൊതിഞ്ഞുവയ്ക്കും.
മരത്തിനെ ആശ്രയിക്കുന്ന ഉറുമ്പ് ഉൾപ്പെടെയുള്ള ചെറുജീവികൾക്ക് ആഹാരം നൽകിയ ശേഷമായിരുന്നു ചികിത്സകളുടെ തുടക്കം. ചരകസംഹിതയിലുൾപ്പെടെ പ്രതിപാദിക്കുന്ന ചികിത്സാരീതി അരനൂറ്റാണ്ട് മുമ്പുവരെ വൃക്ഷങ്ങളിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ആറ് മാസംകൊണ്ട് മുത്തശ്ശിമരം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.