ജീവിതശൈലീരോഗത്തിന്റെ പിടിയലമരുമ്പോഴും ഭക്ഷണ കാര്യത്തിൽ കൃത്യമായ അറിവോ നിയന്ത്രണമോ സ്വീകരിക്കാൻ ആരും തയാറാകുന്നില്ല. ഹൃദ്‌രോഗം, വൃക്കരോഗം, കാൻസർ തുടങ്ങിയവയുടെ വളർച്ചാതോത് ജില്ലയിൽ അനുനിമിഷം പെരുകുകയാണ്. ഡയാലിസിസ് യൂണിറ്റുകൾക്കു വേണ്ടി സമരം നടത്തുമ്പോഴും ഡയാലിസിസിന് വിധേയരാകുന്ന രോഗികളുടെ എണ്ണം കൂടാൻ കാരണം മായം കലർന്ന ഭക്ഷ്യവിഭവങ്ങളുടെയും കീടനാശിനി തളിച്ചും രാസവളം ചേർത്തും ഉണ്ടാക്കിയ പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപയോഗംകൊണ്ടു കൂടിയാണെന്ന് മനസ്സിലാക്കാൻ മറന്നുപോകുന്നു.
കേരളത്തിലെ കുട്ടികളുടെ ശാരീരിക ക്ഷമതയെക്കുറിച്ച് അടുത്തകാലത്തു നടന്ന പഠനങ്ങൾ രോഗാതുരമായ തലമുറയാണ് ഈ നാട്ടിൽ വളർന്നുവരുന്നതെന്ന സൂചനയാണു നൽകുന്നത്. 16 വയസ്സിൽ താഴെയുള്ളവരാണു കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനവും. ഇവരിൽ 40 മുതൽ 50 ശതമാനം വരെ ജീവിതശൈലീരോഗങ്ങളുടെ പിടിയിലാണെന്ന് ആരോഗ്യവകുപ്പു മുന്നറിയിപ്പു നൽകിവരികയാണെങ്കിലും തിരുത്തൽ നടപടികൾക്കു സർക്കാരോ സമൂഹമോ വേണ്ടരീതിയിൽ മുന്നിട്ടിറങ്ങിയിട്ടില്ല.
അമിതവണ്ണമുള്ള കുട്ടികൾ ഒരുവശത്ത്, പോഷകാഹാരക്കുറവുള്ളവർ മറുവശത്ത്. കേരളത്തിലെ കുട്ടികളിൽ പകുതിയിലേറെയും ഈ രണ്ടു വിഭാഗങ്ങളിലാണ്. നന്നായി വളർത്തുന്നു എന്നു വിശ്വസിക്കുന്ന നമ്മുടെ കുട്ടികളുടെ ആരോഗ്യം ആശങ്കാജനകമാണ്. ജില്ലയിലെ കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പൊണ്ണത്തടി കുട്ടികളിൽ പെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്‌കൂളുകളിൽ നിർബന്ധമായും ഒരു പീരിയഡ് എല്ലാദിവസവും ഡ്രില്ലിനു നീക്കിവയ്‌ക്കുകയും കുട്ടികളെ അതിൽ ആത്മാർഥമായി പങ്കെടുപ്പിക്കുകയും ചെയ്യണമെന്നു വിദഗ്‌ധർ നിർദേശിക്കുന്നു. ഇപ്പോൾ ഡ്രിൽ ക്ലാസുകൾ അവഗണിക്കപ്പെടുകയോ മറ്റു വിഷയങ്ങൾക്കായി മാറ്റുകയോ ചെയ്യുകയാണ്. ഭൂരിപക്ഷം സ്‌കൂളുകൾക്കും കളിക്കളങ്ങൾ ഇല്ല എന്നതാണ് വസ്തുത.
ബദൽവഴികളുടെ വെളിച്ചങ്ങൾ
ആരോഗ്യ മേഖലയിലെ ഇത്തരം ആശങ്കകൾക്കിടയിലും ബദൽ മാർഗങ്ങൾ തേടാൻ ശ്രമിക്കുന്ന ഒട്ടേറെപ്പേർ ജില്ലയിലുണ്ട്. ജൈവകൃഷിയിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രചാരണത്തിലും ശ്രദ്ധയൂന്നി ഒട്ടേറെ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നു. ചില സ്കൂളുകൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു പുറമേ പ്രഭാതഭക്ഷണവും നൽകുന്നു. പ്രഭാതഭക്ഷണം സ്കൂളിൽ കിട്ടുന്ന കുട്ടി പഠനകാര്യത്തിൽ പുലർത്തുന്ന ഉയർന്നനിലവാരം അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പ്രഭാതഭക്ഷണവുമായി കോഡൂർ മാതൃക
സ്കൂളുകളിലേക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർഥികൾക്കു വേണ്ടി കോഡൂർ പഞ്ചായത്തിലെ നാല് സ്കൂളുകളിലെ പിടിഎയും സ്കൂൾ അധികൃതരും ചേർന്ന് പ്രഭാതഭക്ഷണ പരിപാടി തുടങ്ങിയത് സമൂഹത്തിന് മാതൃകയാക്കാവുന്നതാണ്. പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിൽ വരുന്നതുകൊണ്ട് കുട്ടികൾ ക്ലാസിൽ ഉണർവില്ലാതെ ഇരിക്കുക പതിവാണ്. ഇതിനെ മറികടക്കാൻ പിടിഎതന്നെ മുൻകയ്യെടുത്താണ് സ്കൂളിൽ പദ്ധതി തുടങ്ങിയത്.
കഞ്ഞിയും ചമ്മന്തിയും ഉപ്പേരികളടക്കമുള്ളവയാണ് പ്രഭാതഭക്ഷണമായി നൽകുന്നത്. രാവിലെ 9.30 മുതൽ പത്തര വരെയുള്ള സമയങ്ങളിലാണ് പ്രഭാതഭക്ഷണ വിതരണം. കോഡൂർ വലിയാട് യുഎഎച്ച്എം എൽപി സ്കൂളിൽ പ്രഭാതഭക്ഷണ പരിപാടി തുടങ്ങിയിട്ട് ആറു വർഷത്തോളമായി. തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പലരും അഞ്ച് കിലോമീറ്ററോളം ദൂരത്തുനിന്നു വരുന്നവരാണ്.
പ്രഭാതഭക്ഷണ പരിപാടി തുടങ്ങിയതോടെ ക്ലാസുകളിൽ കുട്ടികളുടെ പ്രകടനത്തിൽ വലിയ മാറ്റങ്ങളാണ് ഉള്ളത്. ഇതേ മാതൃകയിൽ ചെമ്മങ്കടവ് ജിഎംയുപി സ്കൂൾ, ഒറ്റത്തറ പാട്ടുപാറകുളമ്പ് എഎംഎൽപി സ്കൂൾ, ആൽപറ്റക്കുളമ്പ് പികെഎംയുപി സ്കൂൾ തുടങ്ങിയ സ്കൂളുകളിലും ഒരു മാസത്തിലധികമായി പദ്ധതി തുടങ്ങിയിരിക്കുകയാണ്. ഇതിനാവശ്യമായ തുക പിടിഎ സംഭാവനയായി കണ്ടെത്തുകയാണ് ചെയ്യുന്നത്.
അവസാനിച്ചു.