നമ്മിൽ മിക്കവരും ജീവിതം തുടങ്ങുന്നതു തന്നെ ആശുപത്രിയിൽ വച്ചാണ്. എന്നാൽ മുതിർന്നുതുടങ്ങുമ്പോൾ മുതൽ ആശുപത്രിയിൽ കിടക്കാനിടവരുത്തരുതേ എന്നു പ്രാർഥിച്ചുതുടങ്ങും. സാധാരണക്കാരന്റെ ബജറ്റിന്റെ നൂൽപാലം തകർത്തുകളയാൻ ഒറ്റ ആശുപത്രിവാസം മതി. ആശുപത്രികളിലെ ചികിത്സാപിഴവുകളുടെയും സാമ്പത്തികമുതലെടുപ്പുകളുടേയും കഥകൾ ആശുപത്രികളേക്കുറിച്ച് അവിശ്വാസവും ആളുകളുടെ മനസ്സിൽ വളർത്തിയിട്ടുണ്ട്. എങ്കിലും എപ്പോഴെങ്കിലുമൊക്കെ ആശുപത്രിവാസം കൂടാതെ തരമില്ല എന്നാണ് മനുഷ്യാവസ്ഥ. അടുത്ത ആശുപത്രി സന്ദർശനത്തിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ.
1. ആശുപത്രി തിരഞ്ഞെടുക്കുമ്പോൾ
ചെറിയൊരു പനിയോ തൊണ്ടവേദനയോ കണ്ണിലസുഖമോ വരുമ്പോഴേ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ പോകേണ്ട കാര്യമില്ല. ചെറിയ പ്രശ്നങ്ങൾക്ക് വലിയ വിദഗ്ധാഭിപ്രായങ്ങളുടെയോ പരിശോധനകളുടേയൊന്നും ആവശ്യം വരില്ലല്ലൊ. ഇതൊക്കെ ഒഴിവാകുമ്പോൾ കൺസൾട്ടിങ് ഫീസിനത്തിലും ലാബ് പരിശോധനാ ഇനത്തിലുമുള്ള ചെലവും കുറയും. ചെറിയ ആരോഗ്യപ്രശ്നങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളുള്ള അംഗീകൃത ക്ലിനിക്കുകളെയോ നഴ്സിങ് ഹോമുകളെയോ ആശ്രയിക്കുക. ഫാമിലി ഡോക്ടർ ഉണ്ടെങ്കിൽ അദ്ദേഹത്തെ കാണുക. മൂന്നു നാലു ദിവസം കഴിഞ്ഞിട്ടും രോഗം ഭേദമാകുന്നില്ലെങ്കിലോ തീവ്രമാവുകയോ ചെയ്താൽ മാത്രം സൂപ്പർ സ്പെഷ്യൽറ്റികളിൽ പോയാൽ മതിയാകും. പേരും പ്രശസ്തിയും ഉള്ളിടത്തുനിന്നല്ല നമുക്കു വിശ്വാസവും പരിചയവും ഉള്ളിടത്തുനിന്നാകും കൂടുതൽ പ്രയോജനം ലഭിക്കുക.
2. അപകടം ഉണ്ടാകുമ്പോൾ
അപകടം ഉണ്ടായാൽ അടുത്തുള്ള ചെറിയ ആശുപത്രിയിൽ കൊണ്ടുപോകണോ കുറച്ചുകൂടി ദൂരെയുള്ള വലിയ ആശുപത്രിയിൽ എത്തിക്കണോ എന്നൊരു ചിന്താക്കുഴപ്പം സ്വാഭാവികം. അപകടത്തിന്റെ സ്വഭാവം നോക്കി ഈ തീരുമാനമെടുക്കുന്നതാണ് ഉചിതം. തലയ്ക്കോ നടുവിനോ കഴുത്തിനോ ഒക്കെയാണ് പരിക്ക്, അബോധാവസ്ഥയിലാണ്, ചെവിയിലൂടെ രക്തം വരുന്നു എന്നൊക്കെയുള്ള സാഹചര്യങ്ങളിൽ സ്കാനിങ് സൗകര്യങ്ങളും വിദഗ്ധ പരിചരണവും ആവശ്യമായി വരും. എത്രയുംവേഗം മികച്ച ആശുപത്രിയിൽ തന്നെയെത്തിക്കുക.
ഇനി പ്രായമുള്ള അമ്മയ്ക്കാണ് വീഴ്ച പറ്റിയതെന്നു കരുതുക. ചെറിയ വീഴ്ചയാണെങ്കിൽ പോലും പ്രായമേറിയവരിൽ അസ്ഥി ഒടിവു സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇടുപ്പെല്ലിനാണ് പൊട്ടലെങ്കിൽ അതു ഗൗരവകരമായാണ് കാണേണ്ടത്. അതുകൊണ്ട് അസ്ഥിരോഗവിഭാഗമുള്ള ഒരു ആശുപത്രിയിൽ തന്നെ കൊണ്ടുപോകുന്നതാണ് നല്ലത്.
വലിയ ആഴമില്ലാത്ത മുറിവുകളോ മറ്റോ ആണെങ്കിൽ ചെറിയ ക്ലിനിക്കിൽ പോയി മരുന്നുവച്ച് ഡ്രെസ്സ് ചെയ്താൽ മതിയാകും.
അപകടത്തിൽ പെട്ടയാളെ കൊണ്ടുപോകുമ്പോൾ അപകടം നേരിൽ കണ്ടയാളെയും കൊണ്ടുപോകുന്നതു നല്ലതാണ്. എങ്ങനയാണ് അപകടം നടന്നതെന്നും അപകടസമയത്ത് രോഗിയുടെ അവസ്ഥ എന്തായിരുന്നെന്നും അറിയുന്നത് ചികിത്സ തീരുമാനിക്കാൻ പ്രധാനമാണ്.
3. രോഗിയുമായി പോകുമ്പോൾ
ആശുപത്രിയിൽ കൊണ്ടുപോവുന്ന രീതിയും പ്രധാനമാണ്. അപകടം പറ്റിയ ആളെ തൂക്കിയെടുത്ത് കിട്ടുന്ന ചെറിയ വാഹനത്തിലാക്കി ആശുപത്രിയിലെത്തിക്കുന്ന രീതി അപകടകരമാണ്. നട്ടെല്ലിനും കഴുത്തിനും പരിക്കില്ലെങ്കിൽ ലഭ്യമായ വാഹനത്തിൽ കൊണ്ടുപോകാം. അതല്ലെങ്കിൽ ആംബുലൻസ് വിളിച്ച് സ്ട്രെച്ചറിൽ കിടത്തി തന്നെ കൊണ്ടുപോകണം. കൃത്യസമയത്ത് എത്തിക്കുംപോലെ തന്നെ പ്രധാനമാണ് അത്യാവശ്യം പ്രഥമശുശ്രൂഷകൾ നൽകുന്നതും.
മുറിവിൽ നിന്നു രക്തവാർച്ച ഉ ണ്ടെങ്കിൽ തുണി കൊണ്ട് മുറിവിനു മുകളിലായി അധികം മുറുക്കിയല്ലാതെ കെട്ടാം. ഹൃദ്രോഗിയായ ഒരാൾക്ക് നെഞ്ചുവേദന വന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പേ നാവിലിട്ടലിയിച്ചു കഴിക്കുന്ന ഗുളിക കൊടുക്കാം. എന്നാൽ പ്രഥമശുശ്രൂഷയേക്കുറിച്ചു വലിയ ധാരണയില്ലെങ്കിൽ നേരേ ആശുപത്രിയിലെത്തിക്കുന്നതാണ് നല്ലത്.
4. ദീർഘകാല രോഗമുള്ളവർക്ക്
പ്രമേഹമോ ഹൃദ്രോഗമോ പോലെ ദീർഘകാലമായി മരുന്നുകഴിക്കുന്ന രോഗികളാണെങ്കിൽ ആശുപത്രിയിലേക്കു പോകുംമുമ്പ് പഴയ ചികിത്സാരേഖകൾ തീയതിയനുസരിച്ച് അടുക്കി ഫയലാക്കി കൊണ്ടുപോവണം. അടുത്തുചെയ്ത ലാബ് പരിശോധനകളുടെ റിസൽട്ടും എടുക്കാൻ മറക്കരുത്. നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും എടുക്കുക. അല്ലെങ്കിൽ അഡ്മിറ്റാക്കേണ്ട സാഹചര്യം വന്നാൽ വീണ്ടും മരുന്നുകൾ പുതുതായി വാങ്ങേണ്ടിവരും.
ഇൻഷുറൻസ് പരിരക്ഷ ഉള്ളവർ മെഡിക്കൽ റെക്കോർഡിനൊപ്പം ഇ ൻഷുറൻസ് കാർഡും എടുക്കാൻ മറക്കരുത്. ആശുപത്രി ഇൻഷുറൻസ് കമ്പനിയുടെ കവറേജിൽ പെട്ടതാണെന്ന് ഉറപ്പാക്കുകയും അഡ്മിറ്റാകുമ്പോഴേ ഇൻഷുറൻസ് ഉള്ള വിവരം സൂചിപ്പിക്കുകയും വേണം.
5. സഹായി എങ്ങനെയുള്ളയാൾ
ആശുപത്രിയിൽ അഡ്മിറ്റാകേണ്ട സാഹചര്യമാണെങ്കിൽ കൂടെ നിൽക്കാൻ ഏതെങ്കിലുമൊരാളെ കൊണ്ടുപോയാൽ പോര. അവർക്ക് രോഗികളെ പരിചരിച്ച് പരിചയമുണ്ടാവണം, രോഗിക്കുവേണ്ടി ഡോക്ടറോട് ചികിത്സാകാര്യങ്ങൾ സംസാരിക്കാനുള്ള അറിവു വേണം. ചാർട്ടു മാറിപ്പോയി തെറ്റായ ചികിത്സ ലഭിച്ചുവെന്നൊക്കെ വാർത്തകൾ കാണാറില്ലേ?. തിരക്കുള്ള ആശുപത്രികളിൽ ഇത്തരം ചികിത്സാപിഴവുകൾ ഒഴിവാക്കാൻ കൂട്ടിരിക്കുന്നയാളുടെ ജാഗ്രത സഹായിക്കും. ദിവസവും മാറി മാറി ആളുകൾ കൂട്ടിരിക്കുകയാണെങ്കിൽ തലേന്നു കൂടെയുണ്ടായിരുന്നയാൾ പിറ്റേന്നു ഡോക്ടറുടെ റൗണ്ട്സ് സ മയം കഴിഞ്ഞുമാത്രം മാറുക.
6. ആദ്യം ഫിസിഷനെ കാണാം
ചെറിയ പ്രശ്നങ്ങൾക്കു പോലും പേടിപ്പിക്കുന്ന ലക്ഷണങ്ങൾ വരാം. ഉദാഹരണത്തിന് ഗ്യാസു മൂലവും നെഞ്ചുവേദന വരാം. എന്നുകരുതി നെഞ്ചുവേദന വന്നാലുടനെ കാർഡിയോളജി സ്പെഷലിസ്റ്റിനെ കണ്ടാലോ ? അവരുടെ രോഗനിർണയ പാറ്റേണിന്റെ ഭാഗമായി ഇസിജിയും മറ്റു പരിശോധനകളുമൊക്കെ ചെയ്യേണ്ടി വ ന്നേക്കാം. ഇങ്ങനെയുള്ള അനാവശ്യ പരിശോധനകളുടെ ചെലവു കുറയ്ക്കാൻ നല്ലത് ആദ്യം മികച്ചയൊരു ജനറൽ ഫിസിഷനെ കാണുകയാണ്. അദ്ദേഹം നിർദേശിച്ചാൽ മാത്രം സ്പെഷലിസ്റ്റ് ഡോക്ടറെ കണ്ടാൽ മതിയാകും.
7. ഒാടിനടന്നു ചികിത്സിക്കേണ്ട
രോഗത്തിന് ഒാടിനടന്നു ചികിത്സിക്കുന്നവരെ കാണാം. ഇവർക്കൊരിക്കലും ചികിത്സയുടെ തുടർച്ച ലഭിക്കില്ല. ആശുപത്രികളിൽ മാറിമാറി കയറുന്ന സാഹചര്യത്തിൽ പരിശോധനകൾ പലതും ആവർത്തിക്കേണ്ടിയും വരും. അതുകൊണ്ട് ഒരു ഡോക്ടറെ വിശ്വാസത്തിലെടുത്ത് ചികിത്സ പൂർത്തിയാക്കുന്നതാണ് നല്ലത്.
8. പരിശോധനകൾ
പരിശോധനകളുടെ കാര്യത്തിൽ അന്തിമതീരുമാനം ഡോക്ടറുടേതു തന്നെയാണ്. ചികിത്സയ്ക്ക് ഏതൊക്കെ പരിശോധനകൾ വേണമെന്ന് അറിയാവുന്നത് ഡോക്ടർക്കാണല്ലൊ. എന്നാൽ, ഈയടുത്തു ചെയ്ത പരിശോധനകൾ വീണ്ടും ചെയ്യാൻ നിർദേശിച്ചാൽ പഴയ പരിശോധനയുടെ കാര്യം സൂചിപ്പിക്കാം. ചെയ്തിട്ട് വലിയ ഇടവേള ആയില്ലെങ്കിൽ ചിലപ്പോൾ പഴയ പരിശോധനാഫലം മ തിയാകും. അടിസ്ഥാന പരിശോധനകൾക്കു പകരം നേരിട്ട് വലിയ പരിശോധനകൾ കുറിക്കുമ്പോഴും കാരണം ചോദിക്കാം.
9.റിപ്പോർട്ടുകൾ തിരികെ ചോദിക്കാം
ആശുപത്രിയിൽ അഡ്മിറ്റായിരുന്ന സമയത്ത് ചെയ്ത എല്ലാ പരിശോധനകളുടെയും വിശദാംശങ്ങൾ വിട്ടയയ്ക്കൽ റിപ്പോർട്ടിൽ (ഡിസ്ചാർജ് ഷീറ്റ്) കൃത്യമായി രേഖപ്പെടുത്തണമെന്നാണ്. ഇല്ലെങ്കിൽ അതു രേഖപ്പെടുത്താൻ ആവശ്യപ്പെടാം. എക്സ്–േറ, സ്കാനിങ്, ഇസിജി എന്നിവയുടെ റിപ്പോർട്ടുകളും തിരികെ ആവശ്യപ്പെടാം.
10.വയോജന ചികിത്സ
വയോജനങ്ങളുടെ ചികിത്സ സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. റിസ്ക്കുള്ള ചികിത്സകൾ വേണോ വേണ്ടയോ എന്നു കുടുംബാംഗങ്ങൾ തീരുമാനിക്കുക. പ്രാധാന്യം നൽകേണ്ടത് അമിതചികിത്സ ഒഴിവാക്കുന്നതിനായിരിക്കണം. പല അവയവങ്ങളുടെയും പ്രവർത്തനം പരാജയപ്പെട്ട് ആയുസ്സു തീരാറായ ആളെ ഒരുപാടു പണം ചെലവാക്കി വെന്റിലേറ്ററിൽ ദീർഘനാൾ കിടത്തുന്നതിൽ കാര്യമില്ല. പ്രിയപ്പെട്ടവരേയും ബന്ധുക്കളേയും കാണാതെ തണുത്തുമരച്ച മുറിയിൽ കുറേ യന്ത്രങ്ങൾക്കിടയിൽ കിടന്ന് കണ്ണടയ്ക്കുന്നതിലും സംതൃപ്തി കുടുംബാംഗങ്ങളുടെയും മക്കളുടെയും പരിചരണം ലഭിച്ച് മരിക്കുന്നതിലായിരിക്കും. അതേപോലെ മുട്ടുമാറ്റിവയ്ക്കൽ പോലുള്ള ചികിത്സകളുടെ കാര്യത്തിലും തിരഞ്ഞെടുക്കാനള്ള സ്വാതന്ത്യം ഉപയോഗിക്കുക. 80 വയസ്സുള്ളയാൾക്ക് ഒരുപാടു കാലം നിൽക്കുന്ന വിലയേറിയ ഇംപ്ലാന്റ് വേണമെന്നില്ല.
11.സർജറി പ്ലാൻ ചെയ്യുമ്പോൾ
പ്ലാൻ ചെയ്തു ചെയ്യാവുന്ന സർജറികളാണെങ്കിൽ ആഴ്ചാവസാനത്തേ ക്കു മാറ്റിവയ്ക്കരുത്. ഡോക്ടർമാരും ആശുപത്രി സ്റ്റാഫുകളും ഒ ക്കെ എണ്ണത്തിൽ കുറവായിരിക്കും. ആഴ്ചയുടെ മധ്യത്തിലുള്ള ദിവസങ്ങൾ തിരഞ്ഞെടുക്കുന്നതാകും കൂടുതൽ നല്ലത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. പദ്മകുമാർ,മെഡി. കോളജ് പാരിപ്പള്ളി, കൊല്ലം
കടപ്പാട് vanitha.in