എൽഎസ്ഡി ഉപയോഗം കേരളത്തിലെ കാമ്പസുകളിലേയ്ക്കും യുവത്വത്തിലേയ്ക്കും പടരുന്നതായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിൽ വന്നുതുടങ്ങിയിട്ട് അധികനാളായിട്ടില്ല. കഞ്ചാവും ബ്രൗൺഷുഗറുമായിരുന്നു മലയാളികൾ ഭയപ്പെട്ടിരുന്ന ലഹരിയെങ്കിൽ ഗോവയിൽ നിന്നും മുംബൈയിൽ നിന്നുമെല്ലാം കുഞ്ഞു സ്റ്റാമ്പുകളായി എൽഎസ്ഡി നമ്മളുടെ യുവത്വത്തിന്റെ നാവിലേയ്ക്കെത്തുമ്പോൾ അത് നൽകുന്നത് നിത്യദുഖമാണെന്ന് ഇവർ തിരിച്ചറിയാൻ വൈകും എന്നുറപ്പ്. നിയമവിരുദ്ധ ലാബുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ലൈസർജിക് ആസിഡ് ഉൽപന്നമാണ് എൽഎസ്ഡി. പക്ഷെ സ്റ്റാമ്പു രൂപത്തിൽ വിതരണത്തിനെത്തുമ്പോൾ ചെറു കൈപ്പ് രുചിയുള്ള ദ്രാവകരൂപത്തിലേയ്ക്ക് ഇതിനെ മാറ്റം വരുത്തുന്നു.
മൂഡ് ഇലവേറ്ററായാണ് എൽഎസ്ഡി ഉപയോഗിക്കപ്പെടുന്നത്. ഡിജെ പാർട്ടികളിലും മറ്റും ആഘോഷവും നൃത്തവും കൊടുമ്പിരികൊള്ളുമ്പോൾ സംഗീതത്തെയും താളത്തേയും കാതുകളിലൂടെ സ്വന്തം മനസിലും ശരീരത്തിലും പൂർണമായും ഉൾക്കൊള്ളാൻ എൽഎസ്ഡി സഹായിക്കുമെന്നാണ് അവകാശവാദം. എൽഎസ്ഡി ഉപയോഗിക്കുമ്പോൾ ശരീരത്തിൽ ഡോപോമിൻ ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ ആദ്യഘട്ടത്തിൽ ഇതൊരു വസ്തുതയാണ്. പക്ഷെ ഇത് ചെറു അളവുകൾ മതിയാകാതെ വരികയും അടിമയാക്കപ്പെടുകയും ചെയ്യുന്നതോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളുമാണ് നശിക്കുന്നത്. നെഞ്ചിടിപ്പ് ഉയരുന്നതും പിരിമുറുക്കം കൂടുന്നതും സപ്ലിമെന്റ് ഉപയോഗത്തിന്റെ ഇതിന്റെ ലക്ഷണമാണ്.
ഒരിക്കൽ ഒരു എൻജിനിയറിങ് വിദ്യാർഥി തന്റെയടുക്കൽ വന്നു. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ട്, എല്ലാവരാലും ഒറ്റപ്പെട്ട് മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരനായൊരു ഫ്രീക്കൻ പയ്യൻ. എല്ലാവരും എന്നെ കുറ്റം പറയുന്നു. മറ്റുള്ളവർ ആക്രമിക്കാൻ വരുന്നു. ഇല്ലാത്ത ശബ്ദം കേൾക്കുന്നു. വീട്ടുകാർക്കും എന്നെ വേണ്ടാതായിരിക്കുന്നു എന്നെല്ലാമായിരുന്നു പരാതി. സ്റ്റാമ്പ് ലഹരിയിൽ കുടുങ്ങിയ അവൻ ലഹരി ഉപയോഗിച്ചു തുടങ്ങിയത് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. അന്ന് അവൻ ആ കൊച്ചു കഞ്ചാവ് പൊതിയ്ക്കു പങ്കുപറ്റിയത് ക്ലാസ്മേറ്റിന്റെ മരണത്തിൽ ദുഖിച്ചിരിക്കുമ്പോഴായിരുന്നു. ആരോ പറഞ്ഞു വിഷമം മാറാൻ ഇത് നല്ലതാണെന്ന്. പിന്നീടിങ്ങോട്ട് പല ലഹരികളും മാറിമാറി പരീക്ഷിച്ചു. ഉയർന്ന ക്ലാസുകളിലേയ്ക്കെത്തിയപ്പോഴേയ്ക്കും പരീക്ഷണത്തിന്റെ തലങ്ങളും മാറിയിരുന്നു. എൽഎസ്ഡിയടക്കം ഒരുവിധപ്പെട്ട മരുന്നുകളെല്ലാം പരീക്ഷിച്ചു.
സ്റ്റാമ്പ് കിട്ടാതാകുന്ന ദിവസങ്ങളിൽ ആവശ്യമില്ലാതെ എല്ലാവരോടും ദേഷ്യമായി. ഡിപ്രഷനടിച്ച് മുറിയിൽ തനിച്ചിരിക്കാൻ തുടങ്ങി. ഇതിനിടെ മൊബൈൽ ഫോൺ മാത്രം കൂട്ടായി. ലോകത്ത് എവിടെയാണെങ്കിലും മരുന്നെത്തിച്ചു തരാമെന്ന വാഗ്ദാനങ്ങളുമായി മൊബൈലിൽ സന്ദേശങ്ങൾ എത്തുമായിരുന്നു. അത്ര വലിയ നെറ്റ്‍വർക്കാണ് ഈ ലഹരി സംഘങ്ങൾക്കു പിന്നിൽ. കൂട്ടുകാരും ബന്ധുക്കളുമെല്ലാം കൊയ്യൊഴിഞ്ഞ അവസ്ഥയിലാണ് അവന്റെ അമ്മയ്ക്കൊപ്പം എത്തിയത്. കടുത്ത മാനസീക സമ്മർദത്തിൽ ആദ്യം സംസാരിക്കാൻ പോലും വൈമുഖ്യം യുവാവ് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് സാധാരണ നിലയിലേയ്ക്കു വന്നത്.
ഇതൊരു സൂചനമാത്രമാണ്. മദ്യവും മറ്റും ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മണവും വീട്ടുകാരിൽ നിന്നും പൊലീസിൽ നിന്നുമെല്ലാം എളുപ്പത്തിൽ ഒളിപ്പിച്ചു വയ്ക്കാനുള്ള സൗകര്യവുമെല്ലാമാണ് സ്റ്റാമ്പ് ലഹരി പോലെയുള്ള പദാർഥങ്ങൾ ഉപയോഗിക്കുന്നതിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നത്. ലഹരിക്കടിമകളായ വലിയൊരു തലമുറ ഇവിടെ നമുക്കു ചുറ്റിലും തന്നെയുണ്ട്. ഇവരെ തിരിച്ചറിഞ്ഞ് അടിവേരുമുതൽ ചികിത്സിച്ചെങ്കിലേ വരും തലമുറ രക്ഷപെടൂ എന്ന കാര്യത്തിൽ സംശയമില്ല.