മഴക്കാലമായാലും വേനലായാലും വേണ്ടത്ര വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. എന്നാൽ കൊടും വേനലിൽ പോലും വെള്ളം കുടിക്കാൻ മടി കാണിക്കുന്നവരും നമുക്കിടയിലുണ്ട്. എന്തെങ്കിലും അസുഖം വന്ന് ആശുപത്രിയിലെത്തുമ്പോഴേ സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് പലർക്കും മനസ്സിലാക്കൂ. ഇതുപോലെ ഡോക്ടർമാരെ ഞെട്ടിച്ച ഒരു സംഭവമാണ് അടുത്തിടെ ജയ്‌പ്പൂരിൽ നടന്നത്.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഒരാളുടെ മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യാൻ ശ്രമിച്ച ഡോക്ടർമാർ അമ്പരന്നു പോയി. 5070 കല്ലുകളാണ് ഈ 45 കാരന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത്. രാജസ്ഥാനിലെ രത്‌ലൈ സ്വദേശിയായ മുഹമ്മദ് ഷബ്ബിറാണ് ഇത്തരത്തിൽ ഡോക്ടർമാരെ ഞെട്ടിച്ചത്.
മൂന്ന് വര്‍ഷമായി അനുഭവിക്കുന്ന കഠിനമായ വയറുവേദന നിമിത്തമാണ് ഷബീർ കോട്ടയിലെ ജിന്‍ഡാല്‍ ലാപ്രോസ്‌കോപ്പിക് ആസ്പത്രിയിലെ ഡോക്ടര്‍ ദിനേശ് ജിന്‍ഡാലിനെ സമീപിക്കുന്നത്. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കല്ലുകള്‍ പുറത്തെടുക്കാന്‍ ഡോക്ടർ തീരുമാനിക്കുകയായിരുന്നു. അരമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത കല്ലുകളുടെ എണ്ണം കണ്ട് ഡോക്ടര്‍മാരുടെ കണ്ണുതള്ളി.